സ്ഥാനാർത്ഥിപ്പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്. ഇന്ന് പുറത്ത് വിടുന്ന ആദ്യപട്ടികയിൽ 40 ൽ അധികം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. 9 മണ്ഡലങ്ങളിൽ ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് സ്ക്രീനിങ് കമ്മറ്റിയിലും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിലുമായി ബാക്കി മണ്ഡലങ്ങളിൽ ധാരണയിൽ എത്താനാണ് തീരുമാനം.
സ്ഥാനാർത്ഥി ചർച്ച പ്രതിസന്ധിയിൽ ആയിരിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൻ ശക്തന്റെ സാധ്യത മങ്ങിയതോടെ ഫ്രീഡ സൈമണാണ് പരിഗണനയിൽ. തിരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം സമയം ശേഷിക്കുകയും CPM സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ കോൺഗ്രസില്‍ സമ്മർദ്ദം ഏറുകയാണ്. എറണാകുളം തൊട്ട് തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി നിരവധി മണ്ഡലങ്ങളിൽ ചർച്ച പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
അതിനിടെ കണ്ണൂര്‍ സീറ്റിനെ ചൊല്ലി അതൃപ്തി പുകയുന്നതിനിടെ കെ സുധാകരന്‍ വീണ്ടും ഡല്‍ഹിയ്ക്ക്. എഐസിസി നേതൃത്വവുമായി നാളെ സുധാകരന്‍ കൂടിക്കാഴ്ച നടത്തും.ഇന്ന് ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ട ശേഷം കണ്ണൂര്‍ സീറ്റില്‍ തീരുമാനമെടുക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ നീക്കം. രമേശ് ചെന്നിത്തലയാണ് വീണ്ടും സുധാകരന വിളിച്ച് ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. നേരത്തെ സീറ്റിന്‍റെ കാര്യത്തില്‍ ഉറപ്പുതരാതെ ഡല്‍ഹിയ്ക്ക് വരില്ലെന്ന നിലപാടിലായിരുന്നു കെ സുധാകരന്‍. അനുനയ നീക്കത്തിന്‍റെ ഭാഗമാണ് പുതിയ ഡല്‍ഹി ചര്‍ച്ചയെന്നാണ് വിവരം. അതേസമയം, സീറ്റിന്‍റെ കാര്യത്തില്‍ സുധാകരന്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കില്ല.