മൂന്നുപേരുടെ ജീവനെടുത്ത കൊട്ടാരക്കരയിലെ അപകടത്തിൽ ഡ്രൈവര്‍ നിസാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. വാഹനത്തിന്‍റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കരുനാഗപ്പള്ളി സബ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി , അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. തിരിമറിയിലൂടെയാണ് 17 വർഷം പഴക്കമുള്ള ടിപ്പർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൈവശപ്പെടുത്തിയതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി പാഞ്ഞുകയറി ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചത്. നീലേശ്വരം സ്വദേശി ഹരിലാല്‍, പതിനഞ്ചുവയസുകാരനായ പാര്‍ഥിപന്‍, അജയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേർക്ക് പരുക്കേറ്റു.
മണ്ണ് കയറ്റിവന്ന ലോറി ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലെ കടയുടെ ഒരു ഭാഗവും മതിലും തകർത്തു. പിന്നീട് കാത്തുനിന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ട മൂന്നുപേർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു. ഒരാളുടെ മൃതദേഹം തിരിച്ചറിയാൻ വയ്യാത്ത വിധം ആയിരുന്നു.പരിശോധനയ്ക്കിടെ ഒരു കൈപ്പത്തിയും സ്കൂൾബാഗും കണ്ടെത്തി. അപകടത്തിൽപ്പെട്ട ടിപ്പറുടെ ടയറും അവസ്ഥയും പരിതാപകരമായിരുന്നു.
ടിപ്പറുടെ അമിത വേഗതയെ കുറിച്ച് അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മരണപ്പെട്ടവർക്കുള്ള ധനസഹായം സർക്കാർ തീരുമാനിക്കും എന്നും മന്ത്രി പിസി വിഷ്ണുനാഥ്. ടിപ്പറുകളുടെ സമയക്രമം പുനക്രമീകരിക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.