നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി സരിന്‍. ഞങ്ങൾ ഒരുങ്ങിയിറങ്ങിയാൽ ബ്രഹ്മനും തടുക്കാനാവില്ല. ഇടതിന് ജനങ്ങളാണ് കാവൽ!  എന്ന് സരിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫിന്‍റെ പ്രചാരണ വിഡിയോയും അദ്ദേഹം പങ്കിട്ടു. 

എന്നാല്‍ ഈ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും സരിന് സിപിഎം സീറ്റ് കൊടുത്തില്ല എന്ന പരിഹാസമാണ്. മനസ്സിലെ പൊള്ളൽ പുറത്തറിയിക്കാതിരിക്കാൻ പോസ്റ്റിട്ടാലേ പറ്റൂ, ഒന്നുകൂടി മത്സരിച്ച് തോൽക്കുന്നത് കാണാൻ ആഗ്രഹമുണ്ടായിരുന്നു, അതിനൊരു അവസരം കിട്ടിയില്ലല്ലോ, സീറ്റ് എന്തായി?, പാർട്ടി വിടുമോ, ആ കണ്ണുനീര് തുടച്ചു കളയൂ തുടങ്ങി ട്രോള്‍ മകന്‍റുകളാല്‍ സജീവമാണ് ഈ പോസ്റ്റ്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ 86 സീറ്റിലാണ് സിപിഎം മത്സരിക്കുക. 75 സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥികളും 11 ഇടത്ത് സ്വതന്ത്രരും ജനവിധി തേടും. 56 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. 81 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് ഉള്‍പ്പെടെ അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന െസക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി ധര്‍മടത്ത് ജനവിധി തേടും. തളിപ്പറമ്പില്‍ പി.കെ. ശ്യാമള മല്‍സരിക്കും. അങ്കമാലിയില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന്‍റെ സീറ്റ് വച്ചുമാറി. മുന്‍ എംപി എ.എം.ആരിഫ് ആലുവയില്‍ മല്‍സരിക്കും. നിലമ്പൂരില്‍ മുന്‍ ഫുട്ബോള്‍ താരം യു.ഷറഫലി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. കൊടുവള്ളി, കൊട്ടയ്ക്കല്‍, കൊണ്ടോട്ടി, പാലക്കാട്, തിരൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചത്. 

ENGLISH SUMMARY:

CPIM candidate list for the upcoming Kerala Assembly elections has been announced, sparking a Facebook post from P Sarin with a strong message of readiness. The post, however, has been met with numerous satirical comments regarding his potential candidacy.