10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തി, മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യവുമായാണ് ഇക്കുറി ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സ്ത്രീ സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങി സർവമേഖലയിലും ഉണ്ടായിട്ടുള്ളത് വലിയ മാറ്റങ്ങളാണെന്നും, അത് മുൻനിർത്തിയുള്ള മുദ്രാവാക്യം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നുമാണ് ഇടത് മുന്നണി പറഞ്ഞ് വെക്കുന്നത്.
എല്‍ഡിഎഫിന്‍റെ കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പിലെമുദ്രാവാക്യങ്ങളും, ഇത്തവണത്തെ മുദ്രാവാക്യവും ഒരുമിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് ഇടത് എംപി എഎ റഹിം. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു ആദ്യ മുദ്രാവാക്യം. ഉറപ്പാണ് എല്‍ഡിഎഫ് എന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പുള്ള മുദ്രാവാക്യം. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നതാണ് എൽഡിഎഫ് 3.0 ലക്ഷ്യമിട്ടുള്ള പുകിയ മുദ്രാവാക്യം.
ഇത് മൂന്നിനെയും സൂചിപ്പിച്ചുകൊണ്ട് വന്നു, ശരിയാക്കി, ഉറപ്പാക്കി, മറ്റാരുണ്ട് എന്ന് എഎ റഹിം ഫെയ്സ്ബുക്കില്‍ കുറിച്ചു. വികസനത്തുടർച്ചയ്‌ക്ക് മൂന്നാമതും എൽഡിഎഫ് വരും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സിപിഎം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വാചകം പുറത്തിറക്കിയത്.