സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ  കെ. സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ വടൂക്കരയിലെ വസതിയിലായിരുന്നു  കൂടിക്കാഴ്ച. കേരളത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അല്ല ഉദ്ദേശിച്ചതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞതായി കെ.വി അബ്ദുല്‍ഖാദര്‍ പറഞ്ഞു. 

അതേസമയം, സൈബറിടത്തില്‍ ആക്രമിക്കുന്നവര്‍ക്ക് മറുപടിയുമായി കെ.സച്ചിദാനന്ദന്‍ രംഗത്തെത്തി. മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ പറഞ്ഞ കാര്യങ്ങള്‍ സൈബര്‍ക്കൂട്ടങ്ങള്‍ ആഴത്തില്‍ മനസിലാക്കിയിട്ടില്ലെന്ന് കെ.സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ സച്ചിദാനന്ദന് ഓര്‍മപിശകാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി കുറ്റപ്പെടുത്തി. 

Also Read: ഭരണം മാറിമാറി വന്നില്ലെങ്കില്‍ ബംഗാള്‍ പോലെയാകുമെന്ന് സച്ചിദാനന്ദന്‍; മാറ്റം വേണമെന്ന് സാറാ ജോസഫും

മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ ജാക് റാന്‍സിയര്‍ ജനാധിപത്രം മരിക്കുന്നതിനെക്കുറിച്ച് പുസ്തമെഴുതിയിരുന്നു. അതിലെ , ചിന്തകളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. കാണപ്പെടാത്തവരെ കാണണം. കേള്‍ക്കപ്പെടാത്തവര്‍ക്കു ശബ്ദം നല്‍കണം. ഇതാകണം മാര്‍ക്സിസസം. പകരം നടക്കുന്നതോ, ദരിദ്രരരെ കൂടുതല്‍ ദരിദ്രമാക്കുന്നു. അറ്റത്താക്കിയവരെ കൂടുതല്‍ അകറ്റുന്നു. മേല്‍മധ്യ വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്സിസത്തിന് ചേരില്ലെന്നും കെ.സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. വെര്‍ച്വല്‍ മൂഢസ്വര്‍ഗമെന്ന് സൈബര്‍ലോകത്തെ വിശേഷിപ്പിച്ചു. വാക്കുകളുടെ കാളയുദ്ധം മാത്രമാണിവിടെ നടക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. 

സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കരിവെള്ളൂര്‍ മുരളി രംഗത്തെത്തി. പ്രസംഗങ്ങളില്‍ ഓര്‍മയും യുക്തിയും നഷ്ടമാകുന്നതായി സച്ചിദാനന്ദന്‍ ഈയിടെ പറഞ്ഞിരുന്നു. അത്തരമൊരു വിചിത്ര പ്രതീകരണമായി ഇതിനെ കണ്ടാല്‍മതിയെന്നും കരിവെള്ളൂര്‍ മുരളി കുറ്റപ്പെടുത്തി. അതേസമയം, സച്ചിദാനന്ദനും സാറാ ജോസഫും ഇടതുപക്ഷത്തിന് അന്യരല്ലെന്ന് അശോകന്‍ ചെരുവില്‍ പ്രതീകരിച്ചു. ഹിന്ദുത്വപക്ഷത്തിന്‍റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് ഇരുവരും. ഇവരെ, അകറ്റി നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു അശോകന്‍ ചെരുവില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.  യു.ഡി.എഫുമായി നല്ല കമ്മ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

സച്ചിദാനന്ദന്‍ പറയുന്നതല്ല ജനാധിപത്യമെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. അതേസമയം, സച്ചിദാനന്‍റെ പ്രസ്താവനയോട് കാത് പൊത്തില്ലെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതീകരണം. സച്ചിദാനന്ദന്‍റെ അഭിപ്രായം അപക്വമാണെന്ന് മുരുകന്‍ കാട്ടാക്കട പ്രതികരിച്ചു.

​​​സച്ചിദാനന്ദന്‍റേയും സാറാ ജോസഫിന്‍റേയും പ്രതികരണങ്ങള്‍ക്കു പിന്നാലെ ഇടതു പ്രൊഫൈലുകളില്‍ വ്യാപകമായ വിമര്‍ശനുമുണ്ട്. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കെ.സച്ചിദാനന്ദന്‍റെ അഭിമുഖമാണ് ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. 

ENGLISH SUMMARY:

Satchidanandan's recent statements, particularly those published in Malayala Manorama Online News, have sparked significant debate within Kerala's political circles. A clarification from the CPM states that his remarks were not about the upcoming Kerala elections, aiming to address misunderstandings and criticisms.