പരീക്ഷാ പരിഷ്കരണത്തിന് ഹൈപവേര്‍ഡ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദന്‍ നീലേക്കനി നേതൃത്വം നല്‍കും. പരീക്ഷകള്‍ വിശ്വസ്തവും സുതാര്യവുമാക്കുക ലക്ഷ്യമെന്ന് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. 

 

അതേസമയം, പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തി.  ഇതൊരു തുടക്കം മാത്രമെന്നും ഇനിയും ഏറെദൂരം  മുന്നോട്ടുപോകാനുണ്ടെന്നും അഭിജിത് ദീപ്കേ വ്യക്തമാക്കി.  സി.ജെ.പി മാര്‍ച്ചിനുനേരെയുള്ള പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ഉദ്യോഗസ്ഥരെ ആര്‍.എ.എഫ് മേധാവി വിമര്‍ശിച്ചു. സമരം അവസാനിച്ചെങ്കിലും ജന്തർ മന്തറിലെ സുരക്ഷ സന്നാഹങ്ങൾ പിൻവലിച്ചിട്ടില്ല.  

 

Also read: സിജെപിക്ക് ശേഷം അടുത്ത പണി; ലക്ഷ്യം ഗഡ്കരി! ഇ20 ജനതാ പാര്‍ട്ടിക്ക് പിന്നിലാര്?

സമര വിജയത്തിന്റെ കരുത്തിൽ സിജെപിയുടെ അടുത്ത നീക്കം എന്താകും ? പാറ്റകള്‍ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമോയെന്ന് രാജ്യം ഉറ്റുനോക്കവെയാണ് സാധ്യത തള്ളാതെ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കേയുടെ പ്രതികരണം. 37 ദിവസം കഠിനമായിരുന്നു, ഇതൊരു തുടക്കം മാത്രം,  ഇനിയും ഏറെദൂരം മുന്നോട്ടുപോകാനുണ്ട്. 

 

എക്സില്‍ പങ്കുവച്ച വിഡിയോയില്‍ പിന്തുണച്ചവര്‍ക്കും വിമര്‍ശകര്‍ക്കും ദീപ്കേ നന്ദി പറഞ്ഞു.  ഒപ്പംനിന്നതിന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫുമുള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾക്കും സി.ജെ.പി നന്ദി അറിയിച്ചു. ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പുറമെയുള്ള ആവശ്യങ്ങളിൽ കേന്ദ്രത്തിന്‍റെ രേഖാമൂലമുള്ള ഉറപ്പിനുശേഷം സിജെപി തുടർനീക്കങ്ങള്‍ തീരുമാനിക്കും.  

 

സമരം അവസാനിച്ചെങ്കിലും ജന്തർ മന്തറിലെ സുരക്ഷ സന്നാഹങ്ങൾ പിൻവലിച്ചിട്ടില്ല. ഇന്ന് സമരഭൂമിയിലേക്കെത്തിയവര്‍ക്ക് പൊലീസ് പ്രവേശനം അനുവദിച്ചില്ല. രാവിലെ ജന്തര്‍ മന്തറില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായിരുന്നു. പ്രതിഷേധക്കാരെഴുതിയ മുദ്രാവാക്യങ്ങളടക്കം മായ്ച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുള്‍പ്പെടെ പ്രയോഗിച്ചത് അമിതമായെന്ന് വിലയിരുത്തിയ ദ്രുതകര്‍മസേനാ മേധാവി സേനാംഗങ്ങളെ രൂക്ഷമായി വിമർശിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.  

 

വീഡിയോകൾ സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.  ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഡല്‍ഹിയിലെ RAF സേനാംഗങ്ങള്‍ക്ക് ആയുധങ്ങൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. സംഘര്‍ഷത്തില്‍ ഗുരുതരപരുക്കേറ്റ സാക്ഷി എന്ന വിദ്യാര്‍ഥിനിയെ കാണാന്‍ ആശുപത്രിയിലെത്തിയ സിപിഎം സംഘത്തിന് പൊലീസ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അറിയിച്ചു.

 

ENGLISH SUMMARY:

Exam reforms are on the horizon with the formation of a High-Powered Task Force led by Nandan Nilekani, as announced by Prime Minister Narendra Modi. This initiative aims to make examinations more transparent and trustworthy.