ചിത്രം: മനോരമ

ചിത്രം: മനോരമ

ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍. ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം. പത്തുവര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷത്തിന്‍റെ കൂടെ നില്‍ക്കണമെന്നും ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു എന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിന്‍റെ തുടര്‍ച്ചയായി നിലപാട് വ്യക്തമാക്കുകയായിരുന്നു സച്ചിദാനന്ദന്‍.

എല്‍ഡിഎഫിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സാറാ ജോസഫും രംഗത്തെത്തി. സംസ്ഥാനത്ത് ഭരണമാറ്റം വേണം. അധികാരത്തിനായി ഏത് പിശാചിനേയും ഇടതുപക്ഷം കൂട്ടുപിടിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കുന്നത് പാര്‍ട്ടി ഏകാധിപത്യം മൂലമെന്നും സാറാ ജോസഫ് പ്രതികരിച്ചു. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യും, കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഒരേ അവസ്ഥയാണെന്നും സാറാ ജോസഫ് വിമര്‍ശിച്ചു.

അതേസമയം, കെ.സച്ചിദാനന്ദന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തെത്തി. സിപിഎമ്മുകാര്‍ തിരുത്തുന്നവരെന്നും സച്ചിദാനന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ആശയമാണെന്നും അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കെ.കെ.ശൈലജയും സച്ചിദാനന്ദന്‍റെ വിമര്‍ശനങ്ങളെ തള്ളി. സച്ചിദാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. ഇടതുപക്ഷ ആശയം മാത്രമുള്ളയാളാണ്. സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്നും ശൈലജ പറഞ്ഞു.

എന്നാല്‍ സച്ചിദാനന്ദന്‍റെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നിലപാട് അടിവരയിടുന്നതാണ് പ്രതികരണം. ഇടതു സഹയാത്രികര്‍ക്കുപോലും അവരെ വേണ്ട. ജനങ്ങളുടെ പൊതുവികാരമാണ് സച്ചിദാനന്ദന്‍റേതെന്നും സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

In a major political controversy ahead of the 2026 Kerala Assembly elections, Kerala Sahitya Akademi Chairperson K. Satchidanandan and renowned author Sara Joseph have voiced strong criticism against the ruling LDF government. Satchidanandan stated that frequent changes in governance are healthy for Kerala to avoid a Bengal-like decline and urged the Left to focus on minority rights rather than appeasing the majority. Sara Joseph labeled the LDF as a 'party dictatorship' and called for a change in government to save democracy. While CPM State Secretary M.V. Govindan dismissed the comments as individual opinions, Opposition Leader V.D. Satheesan welcomed the statements as a reflection of the public sentiment. The intellectual backlash comes at a critical time for the Pinarayi Vijayan-led government. Stay updated on the latest reactions from CPM, Congress, and cultural icons of Kerala. Follow for in-depth political analysis.