രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത പത്ത് ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ സി.പി.എം ലോക്കൽ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപണം ഉന്നയിച്ച തിരുവനന്തപുരം വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഫണ്ട് വെട്ടിച്ചെന്ന് ഏറ്റുപറഞ്ഞ നേതാവിനെ സി.പി.എം തരംതാഴ്ത്തിയെങ്കിലും അടുത്തിടെ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് സി.ഐ.ടി.യു ജില്ലാ ഭാരവാഹിയാക്കി എന്നായിരുന്നു വിഷ്ണുവിന്‍റെ കുടുംബത്തിൻ്റെ ആരോപണം.
പയ്യന്നൂരിൽ കെ.കുഞ്ഞികൃഷ്ണന്‍റെ തുറന്ന് പറച്ചിലാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും കൂടുതലാളുകൾ വരും ദിവസങ്ങളിൽ തലസ്ഥാനത്ത് സി.പി.എം വിട്ട് കോൺഗ്രസിൽ എത്തുമെന്നും വിനോദ് പറഞ്ഞു.
‘പാർട്ടിയുടെ നിലപാടുകളുമായി ചേര്‍ന്ന് പോകാന്‍ പറ്റാത്ത രീതിയില്‍ സാമുദായിക നേതാക്കളുടെ അതിപ്രസരമുണ്ട്. ഇതെല്ലാം കണ്ട് വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് കുഞ്ഞിക്കൃഷ്ണൻ സഖാവിന്റെ വെളിപ്പെടുത്തൽ വന്നത്. ഇപ്പോഴെങ്കിലും ഈ ഒരു തുറന്നുപറച്ചിൽ വന്നില്ല എന്നുണ്ടെങ്കിൽ അത് എന്റെ ഒപ്പം പ്രവർത്തിക്കുന്ന നിരവധി പാർട്ടി സഖാക്കളെ ദോഷകരമായി ബാധിക്കും’ വിനോദ് പറയുന്നു. ‘ഇപ്പോൾ എന്റെയും എന്റെ കൂടെയുള്ളവരുടേയും കാഴ്ചപ്പാടിൽ സോഷ്യലിസവും അതുപോലെ എല്ലാവരെയും ഒരുപോലെ കണ്ട് ഒരുമിച്ച് കൊണ്ടുപോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. കോൺഗ്രസ് ആണ് കേരളത്തിലെ ലെഫ്റ്റിസ്റ്റ് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഈ പാർട്ടിയിലേക്ക് ചേരാൻ ആവേശപൂർവ്വം വന്നത്’ വിനോദ് കൂട്ടിച്ചേര്‍ത്തു.