aisha-potty-cpm-criticism-interview-manorama

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ അയിഷ പോറ്റി. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനകളെക്കുറിച്ചും നേതാക്കളുടെ ഇരട്ടത്താപ്പിനെക്കുറിച്ചും അയിഷ പോറ്റി മനസ് തുറന്നത്. കാലങ്ങളായി നേരിടുന്ന അവഗണനയിൽ ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും താൻ ആരുടെയും അടിമയല്ലെന്നും അവർ വ്യക്തമാക്കി.

എംഎൽഎ ആയിരുന്ന കാലത്ത് താൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ പല വികസന പദ്ധതികളുടെയും ഉദ്ഘാടന നോട്ടീസിൽ പോലും പിന്നീട് തന്റെ പേര് വെച്ചില്ലെന്ന് അയിഷ പോറ്റി ആരോപിച്ചു. 2016-ൽ തന്നെ താൻ മത്സരരംഗത്തുനിന്ന് മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് ചുമതലയുണ്ടായിരുന്ന നേതാവ് അത് പരസ്യമായി പറയുന്നത് വിലക്കുകയായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് സ്വന്തം ആവശ്യപ്രകാരമാണെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ നിലപാടുകളെ വിമർശിച്ച ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും അയിഷ പോറ്റി മറുപടി നൽകി. "ശോഭനാ ജോർജും സരിനും കോൺഗ്രസ് വിട്ട് വന്നവരല്ലേ? അവർ ഇങ്ങോട്ട് വരുമ്പോൾ നല്ലവരും ഇവിടുന്ന് ആരെങ്കിലും പോകുമ്പോൾ വർഗവഞ്ചകരുമാകുന്ന രീതി ശരിയല്ല" എന്ന് അവർ പരിഹസിച്ചു. സ്ഥാനങ്ങൾ വലിയ സംഭവമായി താൻ കാണുന്നില്ലെന്നും അത് ഉത്തരവാദിത്തം മാത്രമാണെന്നും അവർ ഓർമ്മിപ്പിച്ചു.

താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്ക് ഇഷ്ടമായിരുന്നില്ലെന്ന് അയിഷ പോറ്റി വെളിപ്പെടുത്തി. താൻ ആരുടെയും അടിമയല്ലെന്നും ഇത്രയും കാലം നിശബ്ദത പാലിച്ചെങ്കിലും ഇനി എരിഞ്ഞടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും അവർ പറഞ്ഞു.  

ENGLISH SUMMARY:

Aisha Potty's criticism of CPM leadership highlights internal conflicts and perceived injustices. The former MLA reveals feeling sidelined and undervalued, asserting her independence and right to speak out against the party's alleged double standards.