തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആർ. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം
ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. സാധാരണ ഗതിയിൽ കൗൺസിലർമാർക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആർ. ശ്രീലേഖയെപ്പോലൊരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിർകക്ഷികൾ ആരോപിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എൽഡിഎഫും യുഡിഎഫും ഉയർത്തുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ, മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തത് തന്നെ നിരാശയാക്കിയെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. മേയർ ആക്കാമെന്ന ഉറപ്പിലാണ് താൻ മത്സരരംഗത്തിറങ്ങിയതെന്നും എന്നാൽ ആ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ശ്രീലേഖയുടെ വോട്ട് അസാധുവായെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും ബിജെപിക്ക് ലഭിക്കേണ്ട സ്ഥാനങ്ങൾ നഷ്ടമായിട്ടില്ല.