പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വി.ഡി.സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് നല്‍കിയ വിജിലന്‍സ് ശുപാര്‍ശിലാണ് തിരഞ്ഞെടുപ്പിന് മൂന്നുമാസം ശേഷിക്കെ സിബിഐ അന്വേഷണത്തിന് നീക്കം. കേസ് സിബിഐയ്ക്ക് വിടാന്‍ വെല്ലുവിളിച്ച വി.ഡി സതീശന്‍, താന്‍ പേടിച്ചു പോയെന്ന് പറഞ്ഞേക്കെന്ന് പരിഹസിച്ചു. വി ഡി സതീശന്‍ വിദേശത്ത് പോയി പണം പിരിച്ചെന്ന് സിപിഎം സംസ്ഥന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു
Also Read: 'പേടിച്ചു പോയെന്ന് പറ'; കേസ് സിബിഐയ്ക്ക് വിടാന്‍ സതീശന്റെ വെല്ലുവിളി
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് വയനാട്ടില്‍ യോഗം ചേരുന്നതിനിടെയാണ് പുനര്‍ജനികേസില്‍ പ്രതിപക്ഷനേതാവിനെതിരെ സിബിഐ അന്വേഷണത്തിന് നീക്കം. 11 മാസം മുന്‍പ് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറാക്ടറായിരിക്കെ സമര്‍പ്പിച്ചതാണ് ശുപാര്‍ശ. പുനര്‍ജനയില്‍ ക്രമക്കേടില്ലെന്നും എന്നാല്‍ വിദേശഫണ്ടിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് പുതിയ നീക്കം. അനുമതിയില്ലാത്ത വിദേശ യാത്രയിലും സംശയം ഉണ്ടെന്നാണ് നിലപാട്. സര്‍ക്കാരിന്‍റേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടിക്കെതിരെയും ചെന്നിത്തലയ്ക്കെതിരെയും സമാനമായ നീക്കം ഉണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു . സിബിഐവരാന്‍ വെല്ലുവിളിച്ച സതീശന്‍ നിയമപരമായും രാഷ്രീയമായും നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് ഗോവിന്ദനൊന്ന് വായിച്ച് നോക്കണമെന്നും വി.ഡി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ നിയമപരമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സതീശന്‍ വിദേശത്തുപോയി പണം പിരിച്ചുവെന്നും വിദേശത്തുപോയി പണം സ്വരൂപിക്കാന്‍ അവകാശമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നല്‍ക്കെ പതിനൊന്ന് മാസം പഴയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത് സിപിഎമ്മിനെിരെ രാഷ്ട്രീയ ആയുധമാക്കി അനുകൂലമാക്കാനാണ് കോണ്‍ഗ്രസും യുഡിഎഫിന്‍റെയും ശ്രമം
വി.ഡി. സതീശനെതിരായ സിബിഐ അന്വേഷണ നീക്കം വെറും ഇലക്ഷൻ സ്റ്റണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. വെറും ഓലപ്പടക്കമാണന്ന്, രമേശ് ചെന്നിത്തലയും സിബിഐ അല്ല ഏത് ഐബി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളായെന്ന് കെ മുരളീധരൻ പരിഹസിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും പ്രതികരിച്ചു.
2021 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തപോലെയാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങൾ ഇപ്പോൾ കോൺഗ്രസിനൊപ്പമാണന്നും നേതാക്കൾ പറഞ്ഞു