File photo
നിയമസഭ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. കുറഞ്ഞത് 85 സീറ്റുകളില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് 5ല്‍ 3, കണ്ണൂര്‍ 11ല്‍ 4, കോഴിക്കോട് 13ല്‍ 8, വയനാട് 3ല്‍ 3, പാലക്കാട് 12ല്‍ 5, തൃശൂര്‍ 13ല്‍ 6, എറണാകുളം 14ല്‍ 12, ഇടുക്കി 5ല്‍ 4, ആലപ്പുഴ 9ല്‍ 4, കോട്ടയം 9ല്‍ 5, പത്തനംതിട്ട 5ല്‍ 5, കൊല്ലം 11ല്‍ 6, തിരുവനന്തപുരം 14ല്‍ 4, മലപ്പുറം 16ല്‍ 16 എന്നിങ്ങനെയാണ് കണക്കുകൂട്ടല്‍. ലീഗിന്റെ കൈവശം ഉള്ള കോഴിക്കോട്ടെ പേരാമ്പ്രയും കണ്ണൂരെ അഴിക്കോടും വച്ചു മാറാവുന്നതാണന്നും യോഗത്തിൽ നിർദേശം
Also Read: 'യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങില്ലേ? എല്‍ഡിഎഫില്‍ പിണറായി മാത്രം';
അതേസമയം, സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികളെ പിണക്കരുതെന്ന് ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃക്യാംപിൽ നേതാക്കൾ മുന്നറിയിപ്പ് നല്‍കി. സ്ഥാനാർഥി നിർണയത്തിൽ സമുദായ സംഘടനകളെ മുഖവിലയ്ക്കെടുക്കണം. അഭിപ്രായങ്ങൾ എല്ലാവരും പാർട്ടി വേദികളിൽ പറയണമെന്ന് ശശി തരൂർ പറഞ്ഞപ്പോൾ, പറയുന്നവരെ ജനം കളിയാക്കാതെ നോക്കണമെന്നായിരുന്നു കെ.മുരളീധരന്റെ തിരിച്ചടി.
2019 ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിലുണ്ടായ അമിത ആത്മവിശ്വാസമാണ് 2021 ൽ തിരിച്ചടിയായത്. ഇക്കുറി അതുണ്ടാകരുതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ ഓർമപ്പെടുത്തൽ. ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളിൽ കാണുന്നുണ്ട്. തർക്കങ്ങളില്ലാതെ അക്കാര്യത്തിൽ പരിഹാരം കാണമെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും ആവശ്യപ്പെട്ടു. ഓരോ ജില്ലയിലേയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, നിയമസഭാ സാധ്യതകൾ എന്നിവയിൽ മൂന്ന് മേഖലകളായി തിരിഞ്ഞുള്ള ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തന മാർഗരേഖ നാളെ കെപിസിസി പ്രസിഡന്റ് അവതരിപ്പിക്കും. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രാഥമിക രൂപമുണ്ടാക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രണ്ടു ദിവസത്തെ ക്യാംപ് രാവിലെ ഉദ്ഘാടനം ചെയ്തത്
പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ പറഞ്ഞപ്പോൾ ജയസാധ്യതയുള്ള എം പിമാരെ മൽസരിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും ക്യാംപിൽ പങ്കെടുക്കുന്നുണ്ട്