ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്നെ ആരും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ്. ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഒന്നും മറച്ചുവയ്ക്കാനില്ല. ഒരു ഭയവുമില്ല. എസ്ഐടിക്ക് മുന്നില്‍ പോകുംമുന്‍പ് മാധ്യമങ്ങളെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ അവാസ്തവം പ്രചരിപ്പിക്കരുതെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്നെ ചേര്‍ത്ത് ഇല്ലാത്തത് പറയരുത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും കടകംപള്ളി ഫെയ്സ് ബുക്കില്‍ കുറിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താല്‍ തന്റെ മണ്ഡലത്തില്‍ ആര്‍ക്കും വീടുവച്ച് കൊടുത്തിട്ടില്ല. അത്തരത്തില്‍ നല്‍കിയെങ്കില്‍ തെളിയിക്കണം. വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച വി.ഡി.സതീശന് ഒരു കീറക്കടലാസ് പോലും കോടതിയില്‍ ഹാജരാക്കാനായില്ലെന്നും കടകംപള്ളി പരിഹസിച്ചു.
ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റു മുന്നിൽ കണ്ട് സിപിഎം നേതൃത്വം . കേസിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ കടകംപള്ളിയുടെ അറസ്റ്റിനുള്ള സാധ്യത പാർട്ടി നേതൃത്വം കാണുന്നുണ്ട്. പത്മകുമാറിന്റെയും വാസുവിന്റെയും കുറ്റം പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളിയില്‍ അന്വേഷണ സംഘത്തിന്‍റെ പോക്ക് എങ്ങോട്ട് എന്നതില്‍ സിപിഎമ്മിന് കാര്യമായ ധാരണയൊന്നുമില്ല. പത്കുമാര്‍ അറസ്റ്റിലാവില്ലെന്ന് കരുതിയിരുന്ന പാർട്ടിയെ എന്‍.വാസുവിന്റെ അറസ്റ്റ് ഉൾപ്പെടെ ഞെട്ടിച്ചു . കടകംപള്ളി ചോദ്യം ചെയ്യപ്പെട്ടതോടെ അറസ്റ്റിലുള്ള സാധ്യത പൂർണമായും തള്ളാൻ ആവില്ല എന്നാണ് പാർട്ടി നിലപാട്. എന്നാൽ കടകംപള്ളിയെ അറസ്റ്റ് ചെയ്താലും
തെറ്റക്കാരനാണെന്ന് വിലയിരുത്താനാവില്ലെന്ന് നിലപാടിലാണ് പാർട്ടി.
ഇതിന്റെ സൂചനയാണ് പത്മകുമാറിന്റെയും വാസുവിന്റെയും കുറ്റങ്ങൾ എന്താണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്ന് എം വി ഗോവിന്ദന്റെ പ്രതികരണം. ഞങ്ങൾക്കൊന്നും മറച്ചുവയ്ക്കാനില്ലെന്നും ആരെ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കടകംപള്ളിയിലേക്ക് കേസ് എത്തുമെന്ന് മുന്നിൽ കണ്ടാണ് പത്മകുമാർ നടപടിക്ക് സിപിഎം വൈകുന്നത് എന്നാണ് സൂചന. അതേസമയം താൻ നിരപരാധിയാണെന്ന് കടകംപള്ളി പാർട്ടിയെ അറിയിച്ചു.