പി.എം ശ്രീ മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രി കണ്ടശേഷം അയക്കും. ദോഹസന്ദർശനത്തിന് ശേഷം ഇന്ന് മുഖ്യമന്ത്രി മടങ്ങിയെത്തും. കത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ നേരത്തെ ധരിപ്പിച്ചിരുന്നു. കരട് മുഖ്യമന്ത്രി അംഗീകരിച്ച ശേഷം, ചീഫ് സെക്രട്ടറിയാണ് പദ്ധതി നിര്‍ത്തിവച്ചത് കേന്ദ്രത്തെ അറിയിക്കുക. ഇത്തരം പ്രധാനപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങളിൽ സാധാരണ ചീഫ് സെക്രട്ടറിയാണ് തുടർ നടപടി സ്വീകരിക്കുക. ഇന്നോ നാളെയോ കത്തയക്കും. വിവാദ പി.എം ശ്രീ പദ്ധതി നിര്‍ത്തിവക്കുക, അത് കേന്ദ്രത്തെ അറിയിക്കുക എന്നിവയായിരുന്നു ഇടഞ്ഞു നിന്ന സി പി ഐയെ അനുനയിപ്പിക്കാൻ സ്വീകരിച്ച പ്രധാന തീരുമാനങ്ങൾ.
അതേസമയം, പിഎം ശ്രീ വിവാദത്തിന് പിന്നാലെ സിപിഐ നേതാക്കളുമായുള്ള തർക്കം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സിപിഐ നേതാക്കൾക്കും യുവജന സംഘടനകൾക്കും എതിരെ ഇനി പരാതി ഉന്നയിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ തീരുമാനം. പ്രകാശ് ബാബുവും എഐഎസ്എഫും ഖേദം പ്രകടിപ്പിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയും പിണക്കം അവസാനിപ്പിക്കുന്നത്.
പിഎം ശ്രീയേ ചൊല്ലിയുള്ള തർക്കത്തിനിടെ മന്ത്രി ജി ആർ അനിലും പ്രകാശ് ബാബുവും നടത്തിയ പ്രതികരണങ്ങളും എഐവൈഎഫ്, എഐഎസ്എഫ് എന്നിവർ നടത്തിയ സമരവും വേദനിപ്പിച്ചെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെ തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെ പ്രശ്നം അവസാനിപ്പിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയതോടെ എഐവൈഎഫ് ഖേദം പ്രകടിപ്പിച്ച വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതോടെയാണ് ആ വിഷയം അവസാനിച്ചു എന്ന നിലപാടിലേക്ക് ശിവൻകുട്ടിയും എത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ പരിഭവം അവസാനിപ്പിക്കാൻ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഇന്ന് നേരിൽ കണ്ടേക്കും.