സി.പി.എം. നേതാവായ കെ.ജെ. ഷൈനിന്‍റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തനിക്കെതിരെയുള്ള സൈബർ ആക്രമണം പ്രതിപക്ഷ നേതാവിൻ്റെ അറിവോടെയാണെന്നായിരുന്നു ഷൈനിന്‍റെ ആരോപണം. എന്നാൽ, ഇങ്ങനെയുള്ള വിഷയങ്ങൾ വരുമ്പോൾ തൻ്റെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാണെന്ന് സതീശൻ ചോദിച്ചു. വിവരം എങ്ങനെ പുറത്തുപോയെന്ന് സി.പി.എമ്മിന് അറിയാമെന്നും പാർട്ടിയിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൈബർ ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവാണെന്ന് കരുതുന്നില്ലെന്ന് വൈപ്പിൻ എം.എൽ.എ. കെ.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനോ പ്രധാന നേതാക്കൾക്കോ ഇതിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും വിശ്വസിക്കുന്നില്ല. ഫേസ്ബുക്കിൽ പോസ്റ്റിട്ടത് കോൺഗ്രസ് പ്രവർത്തകനാണെന്നും എന്നാൽ യൂട്യൂബിൽ ഈ പ്രചാരണം തുടങ്ങിയത് കെ.എം. ഷാജഹാനാണെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. ഇത് നുണപ്രചാരണമാണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.