പി.കൃഷ്ണപിള്ള അനുസ്മരണ പരിപാടികളിൽ ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ ഒറ്റയ്ക്ക് വലിയ ചുടുകാട്ടിൽ എത്തി പുഷ്പാർച്ചന നടത്തി. വിഎസിന് അസുഖം വന്നശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മും സിപിഐയും സംയുക്തമായാണ് ആലപ്പുഴയിൽ പി.കൃഷ്ണപിള്ള അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ സുധാകരന്‍റെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു. മുഖ്യ പ്രസംഗകനോ ഉദ്ഘാടകനോ ആയാണ് സുധാകരൻ പങ്കടുത്തിരുന്നത്. ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആയിരുന്നു ഉദ്ഘാടകൻ. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം ഇരുപാർട്ടികളുടെയും നേതാക്കളും പങ്കെടുത്തു. ഔദ്യോഗിക അനുസ്മരണ പരിപാടികൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോഴായിരുന്നു ജി. സുധാകരൻ ഒറ്റയ്ക്ക് ഓട്ടോറിക്ഷയിലെത്തി പുഷ്പാർച്ചന നടത്തി അഭിവാദ്യം അർപ്പിച്ചു.
അതേസമയം, സുധാകരനെ അനുസ്മരണത്തില്‍ നിന്നൊഴിവാകകിയതില്‍ പാർട്ടി നേതൃത്വം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് സംഘടിപ്പിക്കുന്നതാണ് പി.കൃഷ്ണപിള്ള ദിനം. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് ദിനാചരണത്തിൽ പ്രസംഗിക്കാറുള്ളതെന്നാണ് വിശദീകരണം.