രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കാസര്‍കോട് തുടക്കം. ആഘോഷപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കുകയാണെന്ന് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പറഞ്ഞു. 'എങ്ങനെ ഇങ്ങനെ അതിജീവിക്കാന്‍ കഴിയുന്നു എന്നതാണ് ലോകത്തിന്‍റെ ചോദ്യം. കേരളം തകര്‍ന്നു പോകട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ തരേണ്ടിവന്നു'. സമസ്ത മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
2016 ല്‍ എല്‍ഡിഎഫ് ഏറ്റെടുത്തത് തകര്‍ന്ന് കിടന്ന നാടിനെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് നാലരലക്ഷം വീടുകള്‍ കൊടുത്തുവെന്നും മാറ്റത്തിന്‍റെ ചിത്രം ഏതുരംഗത്തും കാണാമെന്നും അവകാശപ്പെട്ടു. ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനും ഭരണനേട്ടമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പ്രകൃതിദുരന്തങ്ങളടക്കമുള്ള പ്രതിസന്ധിയില്‍ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്ന വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, ഇടതുവിരോധം കാണിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ കേന്ദ്രത്തിനൊപ്പം നിന്നുവെന്നും ആരോപിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് തുടര്‍ഭരണം നിലനിര്‍ത്താനാണ് എല്‍ഡിഎഫിന്‍റെ ശ്രമം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെ രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ എന്ന ലഘുലേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ആഘോഷം 'ധൂര്‍ത്താണെന്ന്' ആരോപിച്ച പ്രതിപക്ഷം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.