നമ്മുടെ നാടിന്റെ ഓരോ മുക്കിലും മൂലയിലും വിശ്രമമില്ലാതെ ഓടുന്ന ഓട്ടോ തൊഴിലാളികൾ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം നാടിന്റെ സ്പന്ദനങ്ങൾ കൃത്യമായി അറിയുന്നവരുമാണ് ഇവരെന്ന് ഓട്ടോറിക്ഷാക്കൊര്‍ക്കൊപ്പമുള്ള വിഡിയോ പങ്കിട്ടുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ന് നേമം മണ്ഡലത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളെ നേരിൽ കാണുകയും അവരുമായി ദീർഘനേരം ആശയവിനിമയം നടത്തുകയും ചെയ്തു. അവരുടെ തൊഴിൽപരമായ വിഷയങ്ങളും ക്ഷേമകാര്യങ്ങളും ചർച്ചയായി.
തൊഴിലാളി പക്ഷത്തുനിന്നു ചിന്തിക്കുന്ന ഈ സർക്കാരിന്റെ കരുതലാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പ്രതിഫലിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഠിനാധ്വാനികളായ ഈ തൊഴിലാളി സഹോദരങ്ങളുടെ കൂടെ എപ്പോഴും ഈ സർക്കാർ ഉണ്ടാകും.