government-pamphlet

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിന്‍റെ ലഘുലേഖ. നാളെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ലഘുലേഖ പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങള്‍ നല്‍കിയത് കേരളമാണെന്ന് ഭരണനേട്ടമായി ചൂണ്ടിക്കാണിക്കുന്നു.  ഭരണത്തില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു  

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ  കാസര്‍കോട് തുടങ്ങാനിരിക്കെയാണ് ഭരണനേട്ടങ്ങള്‍  ചൂണ്ടിക്കാട്ടിയുള്ള ലഘുലേഖ. രണ്ടു  പേജുള്ള ലഘുലേഖയില്‍  ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ നേട്ടങ്ങളാണ് പരാമര്‍ശിക്കുന്നത്.  വ്യവസസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും  ലഘുലേഖയില്‍ പറയുന്നു.  വേഗമേറുന്ന ദേശീയപാത വികസനം, പരാതികളില്ലാതെ ശബരിമല തീര്‍ത്ഥാടനം എന്നിവ ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു .  എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങള്‍ വെച്ചാണ് ലഘുലേഖ. 

നാളെ ആരംഭിക്കുന്ന  നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പ്രമുഖരുമായി ആശയവിനിമയം  നടത്തും. സര്‍ക്കാരിന് ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഭരണനേട്ടങ്ങള്‍എല്ലാവരിലേക്കും എത്തിക്കാനുള്ള ലഘുലേഖ.  ഇതിന് പുറമേ 108 പേജുള്ള ബുക്ക് ലെറ്റും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.  മലയാളത്തിന് പുറമെ ഇംഗ്ലീഷിനും ബുക്ക്‌ലറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും   പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട് . 

ഭരണത്തിന്‍റെ  എല്ലാമേഖലകളിലും  മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായി എന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖകളുടെ ആമുഖത്തില്‍  പറഞ്ഞു . ഒറ്റക്കെട്ടായി നവകേരളത്തിനായി മുന്നേറാമെന്നും നാലാം വാര്‍ഷികം ഒന്നിച്ച് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലും കുറിപ്പിട്ടു

ENGLISH SUMMARY:

Government pamphlet on development achievements