പ്രതീകാത്മക ചിത്രം, മനോരമ
തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽവച്ച് കവർച്ചയ്ക്കിരയായത്. 3 സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്ടാവ് തട്ടിയെടുത്തതെന്ന് കുടുംബം പറയുന്നു.
ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്‌ഷനു സമീപത്തുവച്ചാണ് കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്നത് ലോക്കല്‍ കവര്‍ച്ചാസംഘമാണെന്നാണ് വിവരം. ഈ സംഘത്തില്‍പ്പെട്ട കെ.എൻ.നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: റോഡിലെ തര്‍ക്കം; സഹപാഠിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; പ്രമുഖ നടന്‍റെ മകനെതിരെ കേസ്
ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്തു സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കയ്യിൽ നിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നും പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.