AI Generated Image
ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് തെളിയിച്ച് കോടതിയില്‍ നിന്നും നഷ്ടപരിഹാരം നേടിയ ഭര്‍ത്താവിന് അഞ്ചുമാസം തടവുശിക്ഷ. തായ്‌വാനിലാണ് സംഭവം. വീട്ടിലെ റോബോട്ട് വാക്വം ക്ലീനറിലെ ക്യാമറ ഉപയോഗിച്ച് രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയതാണ് ഭർത്താവിന് തിരിച്ചടിയായത്.
Also Read: കൈ ബലംപ്രയോഗിച്ച് പാന്‍റിനകത്തേക്ക്; വീട്ടുജോലിക്കാരിയെ അഞ്ച് തവണ പീഡിപ്പിക്കാൻ ശ്രമിച്ച് 70കാരൻ
2021ലാണ് ഇവര്‍ വിവാഹിതരായത്. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ദമ്പതികള്‍ക്ക് മറ്റൊരു അവധിക്കാല വസതി കൂടി ഉണ്ടായിരുന്നു. ഈ വസതിയില്‍ അതുവരെ കാണാത്ത ഒരു ടൂത്ത്ബ്രഷ് കണ്ടതാണ് ഭാര്യയ്ക്കുമേല്‍ ഭര്‍ത്താവിനു സംശയങ്ങള്‍ വരാന്‍ കാരണം. തുടര്‍ന്ന് പാര്‍ക്കിങ് മേഖലയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഭാര്യയെ മുൻപ് വീട്ടിൽ കൊണ്ടുവിട്ട പുരുഷന്‍ അവിടെ വന്നുപോയതിന്റെ സൂചനകൾ ലഭിച്ചു.
അതോടെ സമാധാനം നഷ്ടപ്പെട്ട ഭര്‍ത്താവ് വീട്ടിലെ റോബോട്ട് വാക്വം ക്ലീനറിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. വാക്വത്തിന്റെ ക്യാമറ ഫീഡ് പരിശോധിച്ച ഭര്‍ത്താവിന് ഭാര്യയ്ക്കെതിരായ തെളിവുകള്‍ ലഭിച്ചു. ഭാര്യയും കാമുകനും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ വാക്വം ക്ലീനർ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ ഭർത്താവ് ഫോണിലേക്ക് സേവ് ചെയ്തു. തയ്‌വാനില്‍ ഇതൊരു കുറ്റകൃത്യമല്ലെങ്കിലും വൈവാഹിക അവകാശലംഘനമായി കണക്കാക്കുന്നുണ്ട്. ഈ വാദമുന്നയിച്ച് ഭര്‍ത്താവ് കോടതിയില്‍ ഹര്‍ജി നല്‍കി.
തുടര്‍ന്ന് ഇയാള്‍ നല്‍കിയ ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിക്കുകയും ഭാര്യയും കാമുകനും ചേർന്ന് 5 ലക്ഷം തായ്‌വാൻ ഡോളർ ഭർത്താവിന് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അവിടംകൊണ്ട് തീര്‍ന്നില്ല. തന്റെ സമ്മതമില്ലാതെ വീട്ടിനുള്ളിലെ സ്വകാര്യത ക്യാമറയിൽ പകർത്തി എന്നാരോപിച്ച് ഭാര്യ ഭർത്താവിനെതിരെ കോടതിയെ സമീപിച്ചു.
വാക്വം ക്ലീനർ ക്യാമറ റെക്കോർഡ് ചെയ്യുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി വാദിച്ചു. എന്നാല്‍ ആദ്യ കേസിൽ കോടതി തെളിവായി സ്വീകരിച്ച ദൃശ്യമായതിനാൽ ഇത് നിയമവിരുദ്ധമല്ലെന്ന ഭർത്താവിന്റെ വാദം കോടതി തള്ളുകയും ചെയ്തു. അഞ്ചു മാസത്തെ തടവുശിക്ഷയും 1.5 ലക്ഷം തായ്‌വാൻ ഡോളർ പിഴയും ഭര്‍ത്താവിനുമേല്‍ ചുമത്തി. ഭാര്യയിൽ നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയുടെ ഭൂരിഭാഗവും പിഴയായി അടയ്ക്കേണ്ടി വന്നു എന്നുമാത്രമല്ല ജയിൽ ശിക്ഷ കൂടി അനുഭവിക്കേണ്ട അവസ്ഥയിലായി ഭര്‍ത്താവ്.