AI Generated Image
ഡൽഹിയിൽ സ്കിസോഫ്രീനിയ ബാധിച്ച 38കാരനായ മകനെ അച്ഛനും കൂട്ടാളിയും ചേർന്ന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉപേക്ഷിക്കപ്പെട്ട ഷിപ്പിങ് കണ്ടെയ്നറിൽ മൃതദേഹം കണ്ടെത്തി. കാളിന്ദി കുഞ്ചിൽ ഡൽഹി-മുംബൈ എക്സ്പ്രസ്‌വേയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ 64കാരനായ പിതാവിനേയും 49കാരനായ കൂട്ടാളിയേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറെ കാണാന്‍ പോകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പിതാവ് മകനെ കണ്ടെയ്നറിനടുത്തേക്ക് കൊണ്ടുപോയത്. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 22നാണ് മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ കോമ്പൗണ്ടിനു സമീപത്തുനിന്നും കണ്ടെത്തിയത്.
Also Read: ഡൽഹി ട്രെയിനിലെ മനുഷ്യമാംസത്തിൽ ട്വിസ്റ്റ്; യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചു
സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. യുവാവ് രണ്ടുപേര്‍ക്കൊപ്പം സംഭവസ്ഥലത്തേക്ക് പോകുന്നതും അല്‍പനേരത്തിനു ശേഷം രണ്ടുപേര്‍ മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഗോവിന്ദ്പുരിയിലെ ഒരു തയ്യൽ ഫാക്ടറിയിൽ നിന്നും പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. മകന് കടുത്ത സ്കിസോഫ്രീനിയ രോഗമുണ്ടായിരുന്നതാണ് കൊലപാതകത്തിനു കാരണമെന്നും പിതാവ് മൊഴി നല്‍കി. തുടര്‍ന്നുള്ള നടപടികള്‍ക്കായി പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് ഡിസിപി വിനീത് കുമാർ അറിയിച്ചു.