Image: X, @ginamilan
ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് അമേരിക്കന്‍ പൗരത്വം നേടിയ ഇന്ത്യന്‍ വംശജന് തിരിച്ചടി. ന്യൂയോർക്കിൽ ടാക്സി ഡ്രൈവറായിരിക്കെ യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത പ്രതിയുടെ പൗരത്വം കോടതി റദ്ദാക്കി. കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഗുർമീത് സിങ്ങിന്റെ (55) പൗരത്വമാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയത്.
1992ല്‍ താല്‍ക്കാലിക വീസയില്‍ അമേരിക്കയിലെത്തിയ സിങ് വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നു. പിന്നീട് 2000 ജനുവരിയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി തേടി. 2011ല്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് സിങ് യുവതിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. ടാക്സി ഡ്രൈവറായിരുന്ന ഗുര്‍മീത് സിങ്ങിന്റെ കാറില്‍ കയറിയ യുവതി ക്ഷീണിച്ചവശയായി ഉറങ്ങുന്നതിനിടെയായിരുന്നു ഇയാളുടെ അതിക്രമം. യാത്രക്കിടെ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ യുവതി കണ്ടത് തന്റെ ശരീരത്തിനു മുകളില്‍ കിടക്കുന്ന ഡ്രൈവറെയാണ്, അതേസമയം തന്നെ, കഴുത്തില്‍ കത്തിവച്ചായിരുന്നു അതിക്രമം. യുവതിയുടെ കൈകള്‍ കെട്ടിയിട്ട അവസ്ഥയിലും വാ മൂടിക്കെട്ടിയ നിലയിലുമായിരുന്നു. പിന്നാലെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ സിങ് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് പുലർച്ചെയോടെ ഇയാളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട യുവതി തെരുവിൽ കണ്ട വ്യക്തിയുടെ സഹായത്തോടെയാണ് പൊലീസിനെ വിവരമറിയിച്ചതും രക്ഷപ്പെട്ടതും. എന്നാല്‍ ഈ സംഭവം മറച്ചുവച്ചാണ് പൗരത്വത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയത്. 2011 ഒക്ടോബറിൽ ഇയാൾക്ക് യു.എസ് പൗരത്വം ലഭിക്കുകയും ചെയ്തു. എന്നാല്‍ േകസിന്റെ വിചാരണക്കിടെ 2014ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തുകയും തടവുശിക്ഷ വിധിക്കുകയും ചെയ്തു.
കുറ്റകൃത്യം മറച്ചുവച്ച് പൗരത്വം നേടിയതിന് ഓഗസ്റ്റ് 26-ന് സിങ്ങിന്റെ പൗരത്വം ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി റദ്ദാക്കി . ശിക്ഷാകാലാവധി പൂർത്തിയായ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് സാധ്യത.