ഇടുക്കി ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. പരപ്പയാർ കുടി സ്വദേശി സുമതിയെയാണ് ഏഴ് കിലോമീറ്റർ ചുമന്നത്. കുടികളിലേക്ക് റോഡില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കുടികളിലേക്ക് വാഹനങ്ങളെത്താൻ റോഡ് വേണമെന്ന ഇടമലകുടിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലെത്താൻ മലയും പുഴയും താണ്ടണം. കടുത്ത പനി ബാധിച്ച് അവശനിലയിൽ ആയതോടെയാണ് പരപ്പയാർ കുടി സ്വദേശി സുമതിയെ മഞ്ചലിൽ ചുമന്ന് കേപ്പക്കാട് എത്തിച്ചത്. പിന്നീട് ജീപ്പിൽ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read: അന്ന് കൺമുന്നിൽ ഭാര്യ, ഇപ്പോള്‍ മകളും; മിണ്ടാനാകാതെ മരവിച്ച് ആനിന്‍റെ പിതാവ്
ചികിത്സയിലുള്ള സുമതിയുടെ നില ഗുരുതരമല്ല. രണ്ടാഴ്ചക്കിടെ ചുമന്ന് ആശുപത്രിയിലെത്തിച്ച മൂന്നാമത്തെയാളാണ് സുമതി. റോഡ് പണിയണമെന്നാവശ്യപ്പെട്ട് പല തവണ പ്രതിഷേധിച്ചെങ്കിലും കരുണ കാണിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. സാങ്കേതിക തടസങ്ങൾ ഒഴിവാക്കി റോഡ് പണിയാൻ സർക്കാർ ഇടപെടണമെന്നാണ് ആദിവാസികളുടെ ആവശ്യം