കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞു. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് വയനാട്ടിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നടുംപൊയിൽ- പെരിയ വഴിതിരിച്ചുവിടുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. ഔദ്യോഗിക വാഹനങ്ങൾ അല്ലാതെ മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ല. മണ്ണ് നീക്കൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ചെറുപുഴയില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളംകയറി. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കുപ്പം സി.എച്ച് നഗറില്‍ വെള്ളംകയറി. നബിദിനറാലിക്ക് പോയ കുട്ടികളും കുടുങ്ങി. കണ്ണൂർ ആലക്കോട് മൂന്നാംകുന്ന് ചോലമലയിലും ഉരുൾ പൊട്ടിയതായി സംശയമുണ്ട്. കല്ലും മണ്ണും ചെളിയും ഉൾപ്പെടെ ഒലിച്ചിറങ്ങി. പുഴയില്‍ ജലനിരപ്പുയര്‍ന്നു.
എളയാവൂരില്‍ ദേശീയപാത നിര്‍മാണ മേഖലയിലും മണ്ണിടിച്ചിലുണ്ടായി. വീടുകളോട് ചേര്‍ന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. സംരക്ഷണഭിത്തിയും ഇടിഞ്ഞു. ഇതോടെ നാട്ടുകാരും ആശങ്കയിലാണ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശിച്ചു. മണ്ണിടിയാൻ കാരണം നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
Heavy rainfall has triggered a landslide at Palchuram in Kannur, completely disrupting traffic towards Wayanad and prompting authorities to divert vehicles through alternative routes. Meanwhile, overflowing rivers have flooded agricultural lands in Cherupuzha, while suspected cloudbursts in the Karnataka forest and Alakkode Cholamala have raised severe water levels. Incidents of mudslides have also struck the National Highway construction zone in Elayavoor, damaging retaining walls near residential areas. State Minister Sunny Joseph visited the affected sites and attributed the landslides to unscientific construction practices, calling for an expert technical investigation.