കണ്ണൂരിൽ ഫ്ലൈയിങ് അക്കാദമി തുടങ്ങാൻ പിന്തുണ അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിച്ചാൽ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനോരമന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് ശേഷം ഹൈബി ഈഡൻ എംപിയുമായുള്ള സംഭാഷണത്തിലാണ് മന്ത്രിയുടെ വാക്കുകൾ.നിലവിൽ കേരളത്തിൽ എയർ ട്രാഫിക്ക് കുറഞ്ഞ കണ്ണൂരിൽ ഫ്ലൈയിങ് അക്കാദമി എന്ന നിർദ്ദേശം പങ്കുവച്ച് ഹൈബി ഈഡൻ എംപിയായിരുന്നു. മികച്ച ആശയമാണതെന്നും കണ്ണൂരിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ പൈലറ്റുമാരായി മാറാൻ എല്ലാ പിന്തുണയും താൻ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കൊച്ചിയെ വ്യോമയാനഹബ് ആക്കുമെന്നും അടുത്ത വർഷം പകുതിയോടെ കരിപ്പൂർ വിമാനത്താവള നവീകരണം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്കുള്ള സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ രാജ്യത്ത് കൂടുതൽ വിമാനകമ്പനികൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ വിമാനങ്ങളും രാജ്യത്തുണ്ടാകണം. സീറ്റിന്റെ ഡിമാൻറിന് അനുസരിച്ച് വിമാനങ്ങളില്ല. ഡൈമാനിക് പ്രൈസിങ് പിന്തുടരുന്നതിനാൽ ടിക്കറ്റ് നിരക്ക് കൂടുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് പരിഹാരമായി രാജ്യത്ത് കൂടുതൽ വിമാന കമ്പനികളുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ചു രാജ്യങ്ങളിലേക്ക് മാത്രം സർവീസ് നടത്തുന്നുള്ളുവെങ്കിലും പ്രതിദിനം അഞ്ചു ലക്ഷം വിമാനയാത്രക്കാരാണ് രാജ്യത്തുള്ളത്. ഇത് സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിമാനയാത്രക്കാരുടെ സൗകര്യത്തിനായി കുറഞ്ഞ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഉഡാൻ യാത്രകഫേകൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഉഡാൻ യാത്രി കഫേ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ സൗകര്യാർഥം വിമാനത്താവളങ്ങളിൽ ലൈബ്രറികൾ ആരംഭിക്കും. യാത്രയിലുടനീളം വായിക്കാനും അടുത്ത വിമാനത്തവളത്തിൽ പുസ്തകം തിരികെ ഏൽപ്പിക്കാനുള്ള സൗകര്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധാവാന്മാരാക്കുന്നതിനൊപ്പം നിലവിലെ സംവിധാനം മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.