നിയമസഭാ തെരഞ്ഞെടുപ്പിലെ വ്യക്തി കേന്ദ്രീകൃത പ്രചാരണം പിഴച്ചുവെന്ന് സിപിഎം വിശാല സംസ്ഥാന സമിതിയുടെ പൊതു ചർച്ചയിൽ രൂക്ഷവിമർശനം. വ്യക്തി കേന്ദ്രീകൃത പ്രചാരണം പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്തു എന്നാണ് കുറ്റപ്പെടുത്തൽ ഉണ്ടായത്. മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ എന്ന പ്രചാരണ വാചകം തിരിച്ചടിച്ചു എന്നും പൊതു ചർച്ചയിൽ പ്രതിനിധികൾ കടുപ്പിച്ച് പറഞ്ഞു.
പത്തുവർഷത്തെ തുടർഭരണം പാർട്ടിയെ തകർത്തുവെന്നും എല്ലാം സർക്കാർ തരുമെന്ന് തോന്നലിൽ വർഗ്ഗ ബഹുജന സംഘടനകളെ അനങ്ങാൻ സമ്മതിച്ചില്ലെന്നും യോഗത്തിൽ ജില്ലകൾ കുറ്റപ്പെടുത്തി. ചർച്ചകളിൽ ഉയർന്ന വിമർശനങ്ങൾ കൂടിച്ചേർത്ത് മാർഗരേഖ പുതുക്കാൻ രാത്രി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
കൂടുതൽ തെറ്റ് തിരുത്തൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതുക്കുന്ന രേഖ രാവിലെ ചേരുന്ന സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്ന് വിശാല സംസ്ഥാന സമിതിയിൽ മാർഗ്ഗരേഖയിൻ മേലുള്ള ചർച്ചയിൽ CPM സംസ്ഥാന സെക്രട്ടറി മറുപടി പറയും. പൊതു ചർച്ചയിൽ കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതോടെ രാത്രിയിൽ ചേർന്ന സെക്രട്ടറിയേറ്റ് ഭേദഗതി വരുത്തുകയായിരുന്നു.
പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗം വൈകിട്ടത്തെ പൊതുസമ്മേളനത്തോടെ ഇന്ന് സമാപിക്കും. കോഴിക്കോട് അംഗീകരിക്കുന്ന രേഖ താഴെത്തട്ടിൽ കൂടി വിശാലമായ കമ്മറ്റികൾ വിളിച്ചാകും റിപ്പോർട്ട് ചെയ്യുക.