മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ 22.68കോടി രൂപ ജിഎസ്ടി നഷ്ടമെന്ന് എസ്ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥവീഴ്ചയും ഒത്താശയും സംശയിക്കുന്നുണ്ട്. ജിഎസ്ടി സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. തുടരന്വേഷണത്തിന് വിശാല എസ്ഐടി രൂപീകരിക്കും.
ഇതുള്‍പ്പെടേ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ നികുതി വെട്ടിപ്പുകള്‍ പരിശോധിക്കാനായി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിപുലമായ അധികാരങ്ങളാണ് എസ്.ഐ.ടിക്ക് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ലഭിച്ച പരാതികളും, മാധ്യമങ്ങളില്‍ വന്ന നികുതി വെട്ടിപ്പ് വാര്‍ത്തകളുമെല്ലാം അന്വേഷിക്കാനാണ് ജി.എസ്.ടിയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയിരിക്കുന്നത്. സംഘം ആദ്യം അന്വേഷിക്കുന്ന കേസുകളിലൊന്നായിരിക്കും കേരളത്തിലേക്ക് മെസിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ആരോപണം. മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ 126 കോടി രൂപ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസറ്റിങ് കമ്പനിയുടെ അവകാശവാദം.
Also read: മെസി സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്; ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ
ഈ ഇടപാടില്‍ 22.68 കോടി രൂപ സര്‍ക്കാരിന് ജി.എസ്.ടിയായി നല്‍കേണ്ടതാണ്. അതുണ്ടായില്ലെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. സ്പോണ്‍സറെ സംരക്ഷിക്കാന്‍ രാഷ്ട്രീയ–ഭരണ–ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപെടലുകള്‍ എസ്.ഐ.ടി പരിശോധിക്കും. കേസ് നേരത്തെ കൈകാര്യം ചെയ്ത കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഓഫീസറുടെ മൊഴി എടുത്തായിരിക്കും എസ്.ഐ.ടി അന്വേഷണം തുടങ്ങുക. സ്പോണ്‍സറെ ഉള്‍പ്പെടേ സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ബ്രിജേഷ് സിയാണ് എസ്.ഐ.ടിയെ നയിക്കുക. ഒരു സ്റ്റേറ്റ് ടാക്സ് ഓഫീസറും മൂന്ന് അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസറും അടങ്ങുന്നതാണ് സംഘം.
അന്വേഷണത്തിന്‍റെ ഭാഗമായി ഫയലുകള്‍, അക്കൗണ്ടുകള്‍, ഇ–വേ ബില്ലുകള്‍, നികുതി റിട്ടേണ്‍സ്, ബാങ്ക് സ്റ്റേറ്റ്മെന്‍റ്സ് തുടങ്ങിയ രേഖകളെല്ലാം പരിശോധിക്കാനുള്ള വിപുലമായ അധികാരമാണ് എസ്.ഐ.ടിക്ക് നല്കിയിരിക്കുന്നത്. യുദ്ധകാലടിസ്ഥാനത്തില്‍ അന്വഷണം പൂര്‍ത്തിയാക്കി ജി.എസ്.ടി കമ്മീഷണര്‍ വഴി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.