തിരയിൽപെട്ട് കടലിൽ മറഞ്ഞവർക്കായി പന്ത്രണ്ടാം നാളിലും തിരച്ചിൽ തുടരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനുവേണ്ടി തമിഴ്നാട് തീരത്തേക്ക് ഉള്‍പ്പടെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മുതലപ്പൊഴിയിൽ കാണാതായ ഷിജിനു വേണ്ടി പൊഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരും. മുതലപ്പൊഴിയിൽ ഇന്നലെ കടലിൽ വീണ് കാണാതായ പ്രവീണിനേയും കണ്ടെത്താൻ ശ്രമം തുടരുകയാണ്. അപസ്മാരബാധയെ തുടർന്നാണ് ഇയാൾ അപകടത്തിൽപ്പെട്ടത്. Also Read: ഐജയ്ക്ക് പിന്നാലെ സഹോദരനും മരിച്ചനിലയിൽ; ഷാർജയിൽനിന്ന് മംഗലാപുരത്തെത്തിയത് ഇന്നലെ .
അതേസമയം, കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ മല്‍സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായി ഇന്നും തിരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെയും കോസ്റ്റുഗാർഡിന്റെയും സഹായത്തോടെയാണ് കടലിൽ പരിശോധന നടത്തുന്നത്. പ്രാദേശിക മല്‍സ്യത്തൊഴിലാളികളും തിരച്ചിലിന്റെ ഭാഗമായുണ്ട്. അപകടമുണ്ടായി പന്ത്രണ്ടാം ദിവസവും ഗൗതം കൃഷ്ണയെ കണ്ടെത്താൻ കഴിയാത്തതിനെ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനമായി പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു.
ഇതുവരെ കുടുംബത്തെ കാണാൻ തയാറാവാതിരുന്ന ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ ഇന്ന് ഗൗതം കൃഷ്ണയുടെ വീട്ടിലെത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും നീണ്ടകരയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ഗുരുതര വീഴ്ചയാരോപിച്ച് പ്രതിഷേധം കനക്കുന്നതിനിടെ തീരത്തേയ്‌ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. തീരത്തിന്‍റെ വികാരം ഉള്‍ക്കൊളളുന്നുവെന്നും ഭരണകൂടത്തിന്‍റെ തലവനായതിനാല്‍ വിമര്‍ശനം സ്വാഭാവികമെന്നും നീണ്ടകരയില്‍ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. വീട്ടിലെത്തിയ ഫിഷറീസ് / ആഭ്യന്തര മന്ത്രിമാരോട് തിരുവനന്തപുരത്ത് കാണാതായവരുടെ കുടുംബാംഗങ്ങൾ വേദനയും രോഷവും പങ്കുവച്ചു.