കണ്ണൂർ പെരിങ്ങത്തൂരിൽ മൊബൈല്‍ ഗെയിം വിലക്കിയതിന് പതിനേഴുകാരൻ നാടുവിട്ടു. പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെയാണ് കാണാതായത്. മൊബൈൽ ഗെയിം പതിവാക്കിയതോടെ കുട്ടിയില്‍ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറഞ്ഞു. മൂന്നുദിവസം മുൻപാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ ചൊക്ലി പോലീസ് അന്വേഷണം തുടരുന്നു.
എട്ടാം തീയതി മുതലാണ് കുട്ടിയെ കാണാതായത്. ഇതുവരെ ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്ഥിരമായി കളിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗെയിമിങ് പതിവായതിനെ തുടർന്നാണ് കുട്ടിയുടെ കയ്യിൽ നിന്ന് ഫോണ്‍ വാങ്ങി വയ്ക്കുന്നത്. മാത്രമല്ല, ഗെയിമിങ്ങിലൂടെ കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ALSO READ: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ ...
ഫോണ്‍ പിടിച്ചുവാങ്ങിയതിനു ശേഷമാണ് കുട്ടി കത്ത് എഴുതി വെച്ച് വീട് വിടുന്നത്. സംഭവം നടക്കുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല, എല്ലാവരും പുറത്തു പോയിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ച കുട്ടിക്ക് അച്ഛൻ മാത്രമേ ഉള്ളൂ. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയും’ എന്നാണ് കത്തിൽ പറയുന്നത്. കുട്ടിക്കുവേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.