എഡിജിപി എ.അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം തടഞ്ഞതോടെ എസ്.ശ്രീജിത്ത് ഡിജിപിയായേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഡിജിപി നിതിന്‍ അഗര്‍വാള്‍ വെള്ളിയാഴ്ചയോടെ വിരമിക്കുന്ന ഒഴിവിലാകും ശ്രീജിത്തിനെ നിയമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്. ശ്രീജിത്തിന് പുറമെ വിജയ് സാഖറെയാണ് ഡിജിപി തസ്തികയിലേക്ക് യോഗ്യതയുള്ള സീനിയോറിറ്റി പൂര്‍ത്തിയായ എഡിജിപി.
സീനിയര്‍ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിന് ജയില്‍ വകുപ്പിന്‍റെ ചുമതലയിലേക്ക് കഴിഞ്ഞ മാസമാണ് മാറ്റിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപിയായിരുന്നു ശ്രീജിത്ത് . ഈ തസ്തിക ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.. ഐജി ഹർഷിത അട്ടല്ലൂരിക്കാണ് ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതല. 6 മാസത്തിനകം സ്ഥാനക്കയറ്റത്തിലൂടെ ഹർഷിത എഡിജിപി റാങ്കിലെത്തും.
നവകേരള യാത്രയ്ക്കിടെ 'രക്ഷാപ്രവർത്തന'മെന്ന പേരിൽ അതിക്രമം കാട്ടിയ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തെ സഹായിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിലാണു പൊലീസിലെ നിർണായക പദവികളിലൊന്നിലേക്കും അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. അതേസമയം, രക്ഷാപ്രവർത്തന കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി കമ്മിഷണറെന്ന പ്രധാന പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.