സ്പീഡ് ഗവർണർ ഇല്ലെങ്കിൽ നടപടിയെന്ന് കുറ്റിപ്പുറം അപകടത്തിന് പിന്നാലെ മന്ത്രി സി പി ജോൺ. കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട ബസ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ദേശീയപാതയിൽ പതിവാകുന്ന സമാനമായ അപകടങ്ങൾ കുറക്കാനുള്ള നിർദേശങ്ങളും സർക്കാരിന് കൈമാറുന്ന റിപ്പോർട്ടിലുണ്ടാവുമെന്ന് എൻഫോസ്മെന്റ് ആർ ടി ഒ മനോരമ ന്യൂസിനോട് പറഞ്ഞു. കുറ്റിപ്പുറം അപകടത്തിനു ശേഷവും അതേ സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്തുവന്നു.
ഡ്രൈവറുടെ അനാസ്ഥയാണോ അതോ മഴയും റോഡുണോ പ്രശ്നം ആയതെന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നത്. ബസിലെ സിസിടിവി അപകട സമയത്ത് പ്രവർത്തിച്ചിരുന്നില്ല. ബസ് കടന്നുവന്ന മറ്റു സ്ഥലങ്ങളിലെ സിസിടിവികൾ കൂടി പരിശോധിക്കുമെന്ന് എൻഫോസ്മെന്റ് ആർടിഒ ടിപി യൂസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
കുറ്റിപ്പുറം അപകടത്തിൽ ഗതാഗത കമ്മിഷണർ അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും സ്പീഡ് ഗവേണർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി സിപി ജോൺ പറഞ്ഞു. കുറ്റിപ്പുറം ദേശീയപാതയിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയുള്ള ഭാഗത്തു നിന്നാണ് ഫോണിൽ സംസാരിച്ചുകൊണ്ട് സ്വകാര്യ ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ ലഭിച്ചത്. കോഴിക്കോട് - തൃശൂർ റൂട്ടിൽ ഓടുന്ന ശാസ്താ ബസ്സിലെ ഡ്രൈവർ ആണ് മൊബൈലിൽ സംസാരിച്ച് ബസ് ഓടിച്ചത്.