ഭയപ്പെടുത്തി നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും ഹേമ കമ്മറ്റി റിപ്പോർട്ടിലെ ആരോപണവിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന മുന്നറിയിപ്പുമായി പ്രസിഡന്‍റ് ശ്വേത മേനോൻ. ജനറൽ ബോഡിയിൽ താൻ നേരിട്ട അധിക്ഷേപം തുടരുന്നുവെന്ന് സൂചിപ്പിച്ചാണ് ശ്വേത നവമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. പന്ത്രണ്ട് വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ തനിക്ക് കോടികൾ തന്നുവെന്ന ആരോപണത്തിന്റെ ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടിലെ ആരോപണവിധേയരായ പവർഗ്രൂപ്പ് സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നത് തുറന്നുപറഞ്ഞാണ് ഭയപ്പെടുത്തി നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്ന് ശ്വേത വ്യക്തമാക്കുന്നത്. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നു. രാഷ്‌ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുതെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേത പറഞ്ഞു.
താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച് വയ്‌ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. അമ്മ അഡ്‌ഹോക്ക് കമ്മറ്റിയുടെ സാധുത ചോദ്യംചെയ്‌ത് ശ്വേത നല്‍കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി 27നാണ് പരിഗണിക്കുക. ഇതിനിടെയാണ് ആരോപണവിധേയരായ പവർഗ്രൂപ്പിനെതിരായി സംഘടനയ്ക്കുള്ളിലെ പോരാട്ടം തുടരുമെന്ന് ശ്വേത വ്യക്തമാക്കുന്നതും.