ആലപ്പുഴ രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിയില്‍ എഡിജിപി: എം.ആര്‍.അജിത്കുമാര്‍ വിശദീകരണം നല്‍കി. ഡി.ജി.പിക്കാണ് വിശദീകരണം എഴുതിനല്‍കിയത്. ഡി.ജി.പി. നാളെ സര്‍ക്കാരിന് കൈമാറും.
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിയില്‍ അജിത് കുമാറിന്‍റെ പങ്കില്‍ എസ്.ഐ.ടിയോട് ഡി.ജി.പി റാവാഡാ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എ.പി. ഷൗക്കത്തിലിയുടെ നേതൃത്വത്തിലെ എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ട് ഡി.ജി.പി വിശദമായി പരിശോധിച്ചു. . ഇടപെട്ടത് എ.ഡി.ജി.പിയുടെ ഓഫീസാണെന്നും ഫയലുകള്‍ തിരുത്തിയതില്‍ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാര്‍ക്ക് പങ്കെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനായി നിര്‍ബന്ധിച്ചത് അജിത് കുമാറാണെന്നുള്ള മൊഴികളുമുണ്ട്.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുത്താല്‍ അജിത്കുമാര്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് കൂടുതല്‍ വ്യക്തത തേടാന്‍ ഡി.ജി.പി തീരുമാനിച്ചത്. കേസ് ഫയല്‍ തിരുത്തിയതില്‍ അജിത്കുമാറിന് പങ്കുണ്ടോ ഇല്ലയോയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് തരാനാണ് എ.പി. ഷൗക്കത്തലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം പഴുതുകളടച്ച് മാത്രം നടപടിയിലേക്ക് കടന്നാല്‍ മതിയെന്നാണ് സര്‍ക്കാരിന്‍റെയും നിലപാട്. 31നാണ് അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. അതിന് മുന്‍പായി നടപടിയെടുക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ആലോചന.
ഇതിനിടെ എം.ആർ.അജിത് കുമാറിനെതിരെ ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. യുഡിഎഫ് സര്‍ക്കാരിലും അജിത് കുമാറിന് ലഭിക്കുന്ന സംരക്ഷണം കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചയായിരിക്കെയാണ് നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നത്. അജിത് കുമാറിനെതിരായ റിപ്പോർട്ട് 18 ദിവസമായി പൂഴ്ത്തിയിരിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള ആക്ഷേപം രാഷ്ട്രീയമായി തിരിച്ചടി ആകുമെന്ന് വിലയിരുത്തിയാണ് കർശന നടപടിക്ക് ആഭ്യന്തരമന്ത്രി തീരുമാനിച്ചത്.