കോട്ടയം അയർക്കുന്നം മറ്റപ്പള്ളിയില്‍ കൂട്ടആത്മഹത്യ ചെയ്ത കുടുംബത്തിലെ ചികിത്സയിലായിരുന്ന അലനും (12) മരിച്ചു. അലന്റെ മാതാപിതാക്കളും സഹോദരിയും നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ 13നാണ് നാലംഗ കുടുംബം കളനാശിനി കഴിച്ചത്. മക്കൾക്ക് വിഷം നൽകി ദമ്പതികൾ ജീവനൊടുക്കുകയായിരുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കളനാശിനി കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഇവരുടെ സമീപത്തു നിന്നും കളനാശിനിയുടെ കുപ്പിയും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചമുതൽ കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കാണുകയായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)