സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. രാത്രി ഏഴിനും പന്ത്രണ്ടിനുമിടയിലാണ് നിയന്ത്രണം. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം മനോരമ ന്യൂസിനോട് പറഞ്ഞു.
വൈദ്യുതി നിയന്ത്രണമെന്ന പേരിൽ രാത്രികാല പവർ കട്ട് തുടരുമ്പോൾ ഉരുകിയൊലിക്കുകയാണ് ജനങ്ങൾ. കുട്ടികളും, മുതിർന്നവരും ചൂടിനെ അതിജീവിക്കാനാവാതെ ഒരുപോലെ വിയർത്തൊലിക്കുകയാണ്. രാത്രിയിൽ നാല് തവണ വരെ വൈദ്യുതി മുടക്കം. തുടർച്ചയായ അഞ്ചാം ദിവസവും പരിഹാരത്തിനുള്ള വഴി തേടുകയാണെന്ന് പറയുന്നതല്ലാതെ പ്രതിസന്ധി എന്ന് തീരുമെന്ന കാര്യത്തിൽ കെഎസ്ഇബിക്കും വ്യക്തതയില്ല.
അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം തുറന്ന് പറഞ്ഞു. അർജന്‍റീന-സ്‌പെയിൻ ഫൈനൽ മൽസരത്തിനിടെ വൈദ്യുതി തടസപ്പെടില്ല. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണെങ്കിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസേന ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കൂടിയ വില കൊടുത്താലും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ പത്ത് വർഷം വൈദ്യുതി മുടങ്ങിയിട്ടില്ലെന്നും ഒന്നേകാൽ മണിക്കൂർ തന്‍റെ വീട്ടിൽ പവർ കട്ട് അനുഭവപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമര്‍ശിച്ചു.