എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിക്ക് വഴിയൊരുങ്ങുന്നു. ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറിയിൽ എം.ആർ.അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടി ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഡിജിപി റവാഡാ ചന്ദ്രശേഖർ ആവശ്യപ്പെട്ട വിശദീകരണങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് ഇന്ന് വൈകിട്ട് എസ്.പി ഷൗക്കത്തലി റിപ്പോർട്ട് കൈമാറിയത്.
രക്ഷാപ്രവർത്തനമർദ്ദന കേസിലെ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി കേസ് ഫയൽ തിരുത്താൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ചതും നിർദ്ദേശം നൽകിയതും എം.ആർ.അജിത് കുമാർ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊഴികളും സാഹചര്യ തെളിവുകളും ഫോൺവിളി വിവരങ്ങളും ഇതിന് തെളിവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചേർത്തു. ഇതോടുകൂടി എം.ആർ അജിത് കുമാർ കുറ്റക്കാരൻ എന്ന വിലയിരുത്തലിലാണ് എസ്ഐ ടി എത്തിയിരിക്കുന്നത്.
എസ്‌ഐടി ആദ്യം നൽകിയ റിപ്പോർട്ടിൽ അജിത് കുമാറിന്റെ പങ്ക് നേരിട്ട് പറയുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് ഡിജിപി കൂടുതൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരിശോധിച്ച ശേഷം എം.ആർ.അജിത് കുമാറിന്റെ വിശദീകരണം തേടാനാണ് ഡിജിപിയുടെ തീരുമാനം. അതിനുശേഷം സർക്കാരിന് കൈമാറും. ഈ റിപ്പോർട്ട് പരിഗണിച്ച് സർക്കാരിന് അജിത് കുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ എടുക്കാൻ സാധിക്കും.