യു.കെ സ്വദേശിനിയെ ജീവിതസഖിയാക്കി മലയാളി യുവാവ്. ചേർത്തല കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിലായിരുന്നു വിവാഹം. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ തറയിൽപറമ്പിൽ നിധിൻജിത്തും, യു.കെ സ്വദേശിനി ലിയാൻ മരിയയുമാണ് ഒന്നിച്ചുള്ള ജീവിതത്തിന് കൈകോർത്തത്.
ഉന്നത പഠനത്തിനായി നിധിൻജിത്ത് യുകെയിലെ സൗത്ത് ഷീൽഡ്സിലെ കോളജിൽ എത്തിയപ്പോഴാണ് ലിയാൻ മരിയയുമായി പരിചയത്തിലായത്. മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലോകം ചുറ്റുന്നതിനിടെ, വിവിധ രാജ്യങ്ങളിൽ വച്ച് അവര്‍ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി.
ലിയാൻ മരിയ കഴിഞ്ഞ വർഷം ചെല്ലാനത്തെത്തി 20 ദിവസത്തോളം താമസിച്ചിരുന്നു. അടുത്ത സന്ദർശനത്തിനെത്തിയ ശേഷം വിവാഹം ഉറപ്പിച്ചാണ് അവര്‍ മടങ്ങിയത്. വിവാഹം കേരളത്തിന്റെ തനിമ നിലനിർത്തി വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നതിനാലാണ് കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിൽ വെച്ച് ചടങ്ങ് നടത്തിയത്. വധു വിവാഹത്തിന് അണിഞ്ഞത് പരമ്പരാഗത രീതിയിലുള്ള പാലക്കമാലയും, സെറ്റ് സാരിയുമാണ്.