ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. വ്യവസായ - ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപമായി രാജ്യത്ത് 5 പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ നിർമ്മിക്കാനാണ് നീക്കം. പണമുള്ളവർക്ക് വാങ്ങാവുന്ന സേവനമായി വിദ്യാഭ്യാസം മാറുന്നു എന്നാണ് എതിരായി ഉയരുന്ന വിമര്‍ശനം. അന്തിമ രൂപരേഖ ലഭിച്ച ശേഷം പരിശോധിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ 2026-27 കേന്ദ്ര ബജറ്റിൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്.അക്കാദമിക പഠനവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
വ്യവസായ - ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപമായി രാജ്യത്ത് 5 പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ നിർമ്മിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സുപ്രധാന നയപ്രഖ്യാപനവും വികസന പദ്ധതിയുമാണ്. ഇതിനായി പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ പരിഗണിച്ച് സര്‍ക്കാര്‍ അന്തിമ രൂപരേഖ തയ്യാറാക്കും. സംസ്ഥാന സർക്കാരുകൾക്കിടയിൽ 'ചലഞ്ച് റൂട്ട്' മത്സരം സംഘടിപ്പിച്ചാണ് പദ്ധതി ഏതെല്ലാം സംസ്ഥാനങ്ങൾക്ക് അനുവദിക്കണമെന്ന് തീരുമാനിക്കുക.
സ്വകാര്യ-വിദേശ പങ്കാളിത്ത പദ്ധതിയായതിനാൽ സംവരണ അട്ടിമറിയും സാമൂഹിക നീതി നിഷേധവും ഉണ്ടാകുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. കോർപ്പറേറ്റ് നിയന്ത്രിത ടൗൺഷിപ്പുകളിൽ പഠനച്ചെലവ് ഏറും. മുന്നോട്ട് പോക്കില്‍ ഞെരുങ്ങുന്ന പൊതു വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയാകും പദ്ധതി. വിദേശ സർവ്വകലാശാലകൾക്കും സ്വകാര്യ മാനേജ്‌മെന്റുകൾക്കും നിയന്ത്രണം വരുന്പോള്‍ അക്കാദമിക സ്വാതന്ത്ര്യവും കാമ്പസ് ജനാധിപത്യവും ഇല്ലാതാകും.
വരേണ്യവൽക്കരണത്തിലേക്ക് പോകും എന്നീ ആരോപണങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു അഭിപ്രായ ശേഖരണം ആരംഭിച്ചു. ജൂലൈ 25 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സര്‍ക്കാര്‍ പോർട്ടൽ വഴി അറിയിക്കാം.