ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ വീണ്ടും പരാതിയുമായി നടി അൻസിബ ഹസൻ. സമൂഹമാധ്യമത്തിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പരാതി. അൻസിബ മദ്യപാനിയാണെന്നും, റൂമിൽ മറ്റൊരു പുരുഷനൊപ്പം മുഖം മറച്ച് താമസിച്ചുവെന്നുമായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം
അൻസിബയ്ക്ക് ഞാൻ മദ്യം വാങ്ങി നൽകിയിട്ടുണ്ട്. രാത്രി മുറിയിൽ ഒരു പുരുഷൻ മുഖം മറച്ച് എത്തി. അത് ആങ്ങളയാണെന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ ആങ്ങള എങ്ങനെയാണ് മുഖം മറച്ച് വരുന്നത്? ചാനൽ പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായ വ്യക്തി അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അവർ തെളിയിക്കണമെന്നായിരുന്നു ഓൺലൈൻ മാധ്യമത്തിലൂടെ ലക്ഷ്മി പ്രിയയുടെ ആരോപണം. ഇതിനെതിരെയാണ് അൻസിബയുടെ പരാതി. തന്റെ അന്തസ്സിനെയും മര്യാദയെയും പൊതുമധ്യത്തിൽ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അൻസിബ പറയുന്നു.
നടി ശ്വേതാ മേനോനും ലക്ഷ്മി പ്രിയയും ചേർന്ന് തന്നെ തകർക്കാൻ ഗൂഢാലോചന നടത്തി. ജൂൺ 21-ന് നടന്ന 'അമ്മ' ജനറൽ ബോഡി മീറ്റിങിൽ ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികൾക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വന്നിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. രാജിവെച്ചതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിയമവിരുദ്ധ കരാറുകളിൽ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിത, IT Act എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ അന്വേഷണം നടത്തണമെന്നാണ് പാലാരിവട്ടം പൊലീസിന് അൻസിബ നൽകിയ പരാതിയിലെ ആവശ്യം. നേരത്തെ, നടി ലക്ഷ്മിപ്രിയയുടെ പരാതിയിന്മേൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ്, സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പരാതിയുമായി അൻസിബ മുഖ്യമന്ത്രി സമീപിച്ചിരുന്നു. തനിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ ടിനി ടോമിനെതിരെ കൊച്ചി ഇൻഫോപാർക്ക് പൊലീസിലും അൻസിബ പരാതി നൽകിയിരുന്നു.