സംസ്ഥാനത്തെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റില്‍ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി മലബാറില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രത്യേകമായ നടപടികളുണ്ടാകുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമ മേഖലയുടെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ജെ.സി.ഡാനിയല്‍ ഇന്‍റര്‍നാഷനല്‍ ഫിലിം സിറ്റി 'ചിത്ര നഗരം' കൊച്ചിയില്‍ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി സ്ഥിരമായ വേദി സൃഷ്ടിക്കൽ, ആന്‍റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ– രാജ്യാന്തര സിനിമ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. 100 കോടി രൂപയാണ് ചലച്ചിത്ര മേഖലയിലെ ഈ പദ്ധതികള്‍ക്കായി വകയിരുത്തിയത്.
കോഴിക്കോട് എംടി കള്‍ച്ചറല്‍ പാര്‍ക്ക്; ജെന്‍സിക്ക് സ്പെഷല്‍ സ്പേസ്: കേരളത്തിന്‍റെ തനത് കലാ– സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കോഴിക്കോട് എംടിയുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്,മാർഗംകളി, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ഇതിന് പുറമെ ജെന്‍ സി തലമുറയ്ക്കായും പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അവരുടെ ഷോര്‍ട്ഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും നൃത്ത–സംഗീത പരിപാടികള്‍ നടത്തുന്നതിനും ഇവിടെ സൗകര്യം ഒരുക്കും. Click to Read Kerala Budget 2026 Highlights