പത്തനംതിട്ട ഓമല്ലൂർ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ശാരീരിക പീഡനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെയും ക്രൂരമായി മർദിച്ചു. കുട്ടിക്ക് പരുക്കേറ്റ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു
എരുമേലി സ്വദേശിയായ പിതാവ് വിദേശത്തുള്ള ഭാര്യ തിരികെ വരുന്നത് വരെ സംരക്ഷിക്കാൻ ഏൽപ്പിച്ച 17 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ CWC സംരക്ഷണത്തിലാണ്.
സ്ഥാപനത്തിൽ വെച്ച് മർദനമേറ്റ ഇടുക്കി അണക്കര സ്വദേശിയായ 17 കാരന്റെ മൊഴി പത്തനംതിട്ട പൊലീസ് രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ 17 കാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചു. പെപ്പർ സ്പ്രൈ പ്രയോഗിക്കാൻ ശ്രമിച്ചു. പഴകിയ ഭക്ഷണം കഴിക്കാൻ നൽകിയെന്നുമാണ് കുട്ടിയുടെ മൊഴി. സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം