ദുരിതപെയ്ത്ത് തുടരുകയാണ്. നാട്ടിലും വീട്ടിലും വെള്ളമുയര്‍ന്നതോടെ കയ്യില്‍ കിട്ടിയത് നെഞ്ചോട് ചേര്‍ത്ത് സുരക്ഷിതയിടം തേടി മാറുകയാണ് ജനങ്ങള്‍. കഴിഞ്ഞദിവസങ്ങളില്‍ പെയ്തൊഴിഞ്ഞ ദുരിതമഴയുടെ നനവ് മാറും മുന്‍പ്, പെയ്യാന്നിരിക്കുന്നതിനെയും പേടിച്ചിരിക്കുകയാണ് കേരളം.
പത്തനംതിട്ടയിലും കോട്ടയത്തും മഴ ജനങ്ങളെ നന്നായി വലച്ചു. ശബരിമല വനമേഖലയിൽ അടക്കം പെരുമഴ പെയ്തതോടെ കക്കാട്ടാറും അച്ചൻകോവിലാറും നിറഞ്ഞൊഴുകി. റാന്നിയിലും ആറന്മുളയിലും തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളംകയറി.
പമ്പ കരകവിഞ്ഞതോടെ ആറന്മുളയിൽ താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ വെള്ളത്തിലായി. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതോടെ പാലായിൽ വീണ്ടും വെള്ളം കയറി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പലയിടങ്ങളും വെള്ളത്തിലാണ്. മലപ്പുറം പാണക്കാട് എടയ്പാലത്തുണ്ടായ മണ്ണിടിച്ചില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.