മുഖ്യമന്ത്രി വിഡി സതീശൻ നുണ പറയുന്നതു തുടരുകയാണെന്ന് പരിഹസിച്ച് എംഎല്‍എ വികെ സനോജ്. ഇന്ന് മന്ത്രിസഭായോഗാനന്തരം നടത്തിയ പത്ര സമ്മേളനത്തിൽ പി.എം ശ്രീ പദ്ധതിയെപ്പറ്റി അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എം ശ്രീ പദ്ധതി നടപ്പിലാക്കി എന്നും അതിൽ നിന്നും പിന്മാറാൻ കത്ത് നൽകിയിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്‍റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പമുള്ളത് പി എം ശ്രി പദ്ധതിയിൽ ആശങ്ക അറിയിച്ചും കേരളം അതിന്റെ ഭാഗമാകുന്നില്ല എന്നും വ്യക്തമാക്കിയും 2025 നവംബർ 12 കേന്ദ്രത്തിൻ അയച്ച കത്തിന്റെ കോപ്പിയാണ്.
2026 മെയ് 8ലെ മനോരമ പത്രവും അത് തന്നെ പറയുന്നുണ്ട്, കേരളം പി.എംശ്രീ പദ്ധതിയിൽ ഇല്ല എന്ന്. പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരള സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ഈ വാർത്തയിൽ കൃത്യമായി പറയുന്നു. നടപ്പിലാക്കിയ പദ്ധതി നടപ്പാക്കണം ഏന്ന് ആവശ്യപ്പെട്ട് കേന്ദ്രം എന്തായാലും കത്ത് അയക്കില്ലല്ലോ?.
പകൽപോലെ സത്യമാണ് ഈ കാര്യം എന്നിരിക്കെയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്രസമ്മേളനത്തിൽ പച്ചക്കള്ളം ആവർത്തിച്ച് പറഞ്ഞത്. നുണ പറയുന്നത് അദ്ദേഹത്തിന് ഭൂഷണം ആയിരിക്കാം, പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയൻ ആണ് എന്നത് മലയാളികൾക്ക് ആകെ അപമാനമാണ്. – വികെ സനോജ് കുറിച്ചു.
പി.എം.ശ്രീയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞത് .കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ച് പണം സ്വീകരിച്ചു. പിന്മാറാന്‍ കത്തും കൊടുത്തില്ല. പാഠ്യപദ്ധതി കേരളം തീരുമാനിക്കുമെന്നും തുടര്‍ നടപടി നാലംഗ മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും എന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ചില ഉപാധികളോടെ തുടരും. സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശവും കരിക്കുലം നിശ്ചയിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും സംസ്ഥാനത്തിന് നൽകണമെന്ന രണ്ട് പ്രധാന നിബന്ധനകളാണ് കേരള സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.