സംസ്ഥാന പാതയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. തൃശൂർ ആളൂർ കദളിച്ചിറയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കോട്ടയം-മൂന്നുകുരിശ് സംസ്ഥാന പാതയിലൂടെ അതിവേഗത്തിൽ വന്ന പൊലീസിന്റെ ഡാൻസാഫ് (DANSAF) സ്ക്വാഡിന്റെ ജീപ്പാണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ചത്.
കോട്ട ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോവുകയായിരുന്നു പൊലീസ് ജീപ്പും വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറും. കദളിച്ചിറയ്ക്ക് സമീപം വെച്ച് മുന്നിലുള്ള കാറിനെ മറികടക്കാൻ പൊലീസ് ജീപ്പ് അമിതവേഗതയിൽ ശ്രമിച്ചു. ഈ സമയം മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇൻഡിക്കേറ്റർ ഇട്ട് വശത്തേക്ക് തിരിയുകയായിരുന്നു. തിരിയുന്നതിനിടെ അമിതവേഗതയിലായിരുന്ന പൊലീസ് ജീപ്പ് സ്കൂട്ടറിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഹെൽമെറ്റ് നിർബന്ധമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ഇതേത്തുടർന്ന് അപകട സമയത്ത് റോഡിലേക്ക് തെറിച്ചുവീണ രണ്ട് കുട്ടികളുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികൾക്ക് അടിയന്തരമായി സർജറി ആവശ്യമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.