സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അറവുമാട് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മാടുകൾ എത്താത്തത് മൂലം പലയിടത്തും ഇറച്ചി കടകൾ അടച്ച് തുടങ്ങി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ തമിഴ്നാട് ആന്ധ്ര, കർണാടക, എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അറവുമാടുകൾ എത്തുന്നത്. പോത്ത്, കാള തുടങ്ങി ഇറച്ചിക്കായി രണ്ട് ലക്ഷത്തോളം കന്നുകാലികളെയാണ് മാസംതോറും സംസ്ഥാനത്ത് എത്തിച്ചിരുന്നത്. നിലവിൽ ഇത് 20,000 ആയി കുറഞ്ഞു.
കന്നുകാലികളുമായി എത്തുന്ന വാഹനങ്ങൾ ഗോ സംരക്ഷക സംഘടനകൾ തടയുന്നതും ആന്ധ്രയിൽ കന്നുകാലികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. മാടുകളുടെ ലഭ്യത കുറഞ്ഞതോടെ കിലോയ്ക്ക് 380 ആയിരുന്ന ഇറച്ചി വില 480 മുതൽ 500 വരെയാണ്. ഹോട്ടലുകളിലും ഇറച്ചി വിഭവങ്ങൾക്ക് വില വർധനവുണ്ട് . പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ മറ്റു സംസ്ഥാനങ്ങളുമായി അടിയന്തര ചർച്ച നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.