കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഭായ് നസീര്‍ മരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വ്യവസായികളെ തട്ടിക്കൊണ്ടുപോകൽ, ഗുണ്ടാപ്പിരിവ്, മാരകായുധങ്ങളുമായി ആക്രമിക്കൽ, കൊലപാതകശ്രമം, വൻകിട ക്വട്ടേഷനുകൾ തുടങ്ങി കൊച്ചിയിലെ നാൽപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഭായ് നസീർ. മുന്‍പ് കൊച്ചിയിലെ അധോലോക സംഘങ്ങളെ നിയന്ത്രിച്ചിരുന്ന ഇയാൾ ദീർഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
നസീർ ശാരീരികമായി അസ്വസ്ഥനായിരുന്ന കാലത്തും പ്രധാന അനുയായികൾ ‘ഭായ് നസീറി’ന്റെ പേര് പറഞ്ഞ് ക്വട്ടേഷൻ പ്രവർത്തനങ്ങളും ഭീഷണിപ്പെടുത്തലുകളും നടത്തിയിരുന്നു. കൊച്ചിയിലെ പഴയകാല ഗുണ്ടാ സംഘങ്ങളിലെ ഒരു പ്രധാന അധ്യായത്തിനാണ് ഭായ് നസീറിന്‍റെ മരണത്തോടെ അന്ത്യമാകുന്നത്.