മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നിയമങ്ങള്‍ പാലിച്ചാണെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥന്‍. നാലായിരത്തിയഞ്ഞൂറു രൂപയുടെ നെയ് വിളക്ക് ചീട്ടാക്കിയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചു പേര്‍ ദര്‍ശനം നടത്തിയത്. ഭക്തരെ തടസപ്പെടുത്താതെയാണ് മുഖ്യമന്ത്രിയുടെ ദര്‍ശനമെന്ന് ദേവസ്വം വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ശേഷം വി.ഡി.സതീശന്‍ ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പൊതുഅവധി ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഉച്ചവരെ പ്രത്യേക ക്യൂ ദര്‍ശനത്തിന് അനുമതിയില്ല. മുഖ്യമന്ത്രി ഇതു ലംഘിച്ചെന്നായിരുന്നു ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ ആരോപണം. അതേസമയം, മുഖ്യമന്ത്രി ദര്‍ശനം നടത്തിയത് നെയ് വിളക്ക് ശീട്ടാക്കിയാണ്. ഇത് ചട്ടങ്ങള്‍ പാലിച്ചായിരുന്നു. ഹൈക്കോടതിയുടെ നിയമം മുഖ്യമന്ത്രി ലംഘിച്ചെന്ന പ്രചാരണങ്ങളും ദേവസ്വം തള്ളി.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണൻ 5 പേർക്ക് ഒന്നിച്ച് കയറാൻ സാധിക്കുന്ന 4,500 രൂപയുടെ നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കിയിരുന്നു. ടിക്കറ്റ് താൻ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചവരാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തലപ്പത്ത് ഇപ്പോഴും. ദേവസ്വം തലപ്പത്തു നിന്നുള്ള വിശദീകരണം വന്നതോടെ വിവാദം അടങ്ങിയിട്ടുണ്ട്.