ഒന്‍പതുദിവസമായി പടക്കോപ്പുകള്‍ നിറച്ച് യുഡിഎഫ് സര്‍ക്കാരിനെയും അതിന്റെ ക്യാപ്റ്റനെയും ലക്ഷ്യമിട്ട് നീങ്ങുകയായിരുന്നു ഒരു കപ്പലില്‍ ഒരു വിള്ളല്‍. ശത്രുപക്ഷത്തുനിന്നല്ല, സ്വന്തം കപ്പലില്‍നിന്നുതന്നെ. അങ്ങനെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് സഡന്‍ ബ്രേക്. അദാനി–വിഡി സതീശന്‍ ഡീല്‍, സംസ്ഥാന താല്‍പര്യം ബലികഴിച്ചു, തുടങ്ങി തൊടുത്തുവിട്ട ആയുധങ്ങളെല്ലാം അങ്ങനെ സ്തംഭിച്ചുനില്‍ക്കുന്ന സ്ഥിതി. ഇ.പി.ജയരാജനാണ് തനിക്കത്തരം ആക്ഷേപങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ടീം പിണറായി തന്നെ നയിച്ച പോരാട്ടമുന്നണിയെ ക്ഷീണിപ്പിച്ചത്. പിന്നാലെയതാ, വേറെയും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. പിണറായി വിജയന്‍ ഒന്നും പിന്നെ പറഞ്ഞിട്ടില്ല, എം.വി.ഗോവിന്ദന്‍ ഇന്നും പാര്‍ട്ടി പത്രത്തിലെഴുതിയെങ്കിലും ജയരാജന്‍ എപ്പിസോഡിനുശേഷം ഒന്നും മിണ്ടിയില്ല. മുഖ്യമന്ത്രിയോട് പല ചോദ്യമുന്നയിച്ച് പിണറായി വിജയന്‍ മറുപടി കാത്തിരിക്കെയാണ് ഈ പാളയത്തില്‍ പട. പക്ഷെ മുഖ്യമന്ത്രി വിശദ മറുപടി പ്രതിപക്ഷ നേതാവിന് കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി സെബിയെ സമീപിച്ചതിലെ അതൃപ്തി പിറ്റേന്നുതന്നെ സര്‍ക്കാര്‍ അറിയിച്ചെന്ന് പറഞ്ഞ വിഡി സതീശന്‍, തന്റെ സര്‍ക്കാര്‍ വരുംമുമ്പേ അദാനി നടപടി തുടങ്ങിയെന്നുവേണം കരുതാനെന്ന് പിണറായിയോട് പറഞ്ഞു. അങ്ങയുടെ കാലത്ത് എന്തെങ്കിലും അദാനിയുടെ ഭാഗത്തുനിന്ന് ഉണ്ടായോയെന്ന് ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നും പിണറായിയോട് സതീശന്‍. പിണറായി എന്തുപറയുമിനി? എപ്പോള്‍ പറയും? മുഖ്യമന്ത്രിക്കൊപ്പം ഇ.പി.ജയരാജനൊരു മറുപടി അദ്ദേഹത്തിന്റെ പക്കലുണ്ടോ? ആ കപ്പല്‍ ഉലയുകയാണോ?