കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ വേനല്‍മഴ ശക്തമാകും. 50.കി.മീ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനം ആന്‍ഡമാനില്‍ മഴയെത്തിയേക്കും
തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയുമുണ്ട്.
അതേസമയം, കോഴിക്കോടും കണ്ണൂരും കഴിഞ്ഞ ദിവസം ശക്തമായ വേനല്‍മഴ ലഭിച്ചു. കോഴിക്കോട് നാദാപുരത്തും പേരാമ്പ്രയിലുമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നാദാപുരം കല്ലാച്ചി ടൗണിലടക്കം കടകളില്‍ വെള്ളം കയറി. വെള്ളക്കെട്ടില്‍ കാറുകളും സ്കൂട്ടറുകളും കുടുങ്ങി. പേരാമ്പ്രയിലുണ്ടായ മിന്നല്‍ ചുഴയില്‍ ഒട്ടേറ മരങ്ങള്‍ കടപുഴകി. മരം വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. താമരശേരിയുടെ മലയോര മേഖലയിലും ഇന്നലെ കനത്ത മഴ ലഭിച്ചു.